വിദ്യാർഥിയുടെ ഓൺലൈൻ കളിയിൽ പോയത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

തൃശ്ശൂർ: ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു.ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു. ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്.ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുകമുഴുവൻ ചോർന്നുപോയി. അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പോലീസുതന്നെ കൗൺസിലിങ് ഏർപ്പെടുത്തി.

from mathrubhumi.latestnews.rssfeed https://ift.tt/3h03W22
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍