അച്ഛന്റെ മൃതദേഹം മോർച്ചറിയിൽ ; നീറുന്ന മനസ്സുമായി മേഘ പരീക്ഷയെഴുതി

മുതുകുളം: അച്ഛന്റെ വിയോഗത്തിൽ തകർന്ന മനസ്സുമായി മേഘ പരീക്ഷ എഴുതി. വ്യാഴാഴ്ച അഴീക്കലിൽ വള്ളംമറിഞ്ഞുമരിച്ച ആറാട്ടുപുഴ തറയിൽക്കടവ് പുത്തൻകോട്ടയിൽ സുദേവന്റെ ഇളയമകൾ മേഘയാണു വെള്ളിയാഴ്ച എൻജിനിയറിങ് പരീക്ഷ എഴുതിയത്. പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിലെ ബി.ടെക്. സിവിൽ എൻജിനിയറിങ് വിദ്യാർഥിയാണ് മേഘ. ആറാംസെമസ്റ്റർ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് പരീക്ഷയായിരുന്നു വെള്ളിയാഴ്ച. അച്ഛന്റെ സഹോദരന്റെ മകൻ ഗൗതം കൃഷ്ണയോടൊപ്പമാണ് ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിലെ പരീക്ഷാഹാളിലെത്തിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീടിനടുത്തുള്ള കോളേജ് ഓപ്ഷൻ നൽകിയതിനാലാണ് പുന്നപ്രയിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ അവസരം ലഭിച്ചത്. ഓർക്കാപ്പുറത്തുണ്ടായ അച്ഛന്റെ വേർപാടിൽ മേഘ തളർന്നുപോയിരുന്നു. എന്നാൽ, താൻ പഠിച്ചു വലിയനിലയിലെത്തണമെന്ന് അച്ഛൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നു മേഘ പറഞ്ഞു. നേരത്തേതന്നെ പാഠഭാഗങ്ങൾ പഠിച്ചുതീർത്തിരുന്നുവെന്നും പരീക്ഷ ഭേദപ്പെട്ടനിലയിൽ എഴുതിയെന്നും മേഘ പറഞ്ഞു. ആറ്, എട്ട് തീയതികളിലും പരീക്ഷയുണ്ട്. സുദേവന്റെ മൃതദേഹം കായംകുളം ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ മഞ്ജു കുവൈത്തിലാണ്. ഇവർ ശനിയാഴ്ച പുലർച്ചേയോടെ നാട്ടിലെത്തും. അതിനുശേഷം 10.30-ന് വീട്ടുവളപ്പിൽ ശവസംസ്കാരച്ചടങ്ങുകൾ നടക്കും.

from mathrubhumi.latestnews.rssfeed https://ift.tt/3jGGvwz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍