തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് പുറംലോകമറിഞ്ഞിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു വർഷം. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇത് രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കി. ജൂലായ് അഞ്ചിന് ഏതാനും ദിവസം മുമ്പ് എത്തിയ സ്വർണം പുറത്തുകടത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികളായ സ്വപ്‌ന സുരേഷും മറ്റും ഒളിവിൽ പോവുകയായിരുന്നു. സ്വപ്ന കസ്റ്റംസ് പിടിയിലായതോടെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അറസ്റ്റിലാകുന്നതിലേക്കുവരെ നീണ്ടു കാര്യങ്ങൾ. ലൈഫ് മിഷനെയും വിവാദത്തിലേക്ക് വലിച്ചിഴച്ച സ്വർണക്കടത്ത് കേസിന് അനുബന്ധമായി മറ്റു കേസുകളും പൊങ്ങിവന്നു. ഒരു കൊല്ലം പിന്നിടുമ്പോഴും എങ്ങുമെത്താത്ത അവസ്ഥയിലാണ് അന്വേഷണം.അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തേക്ക് എത്തിയതും വിവാദമായി. ഇതെല്ലാം സർക്കാരിനെതിരേ പ്രതിപക്ഷവും ബി.ജെ.പിയും ആയുധമാക്കി. മുൻമന്ത്രി കെ.ടി. ജലീലിലും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യലിന് വിധേയരായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് നായർ, എം. ശിവശങ്കർ എന്നിവർ ഉൾപ്പെടെ 26 പ്രതികളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. കേസിൽ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി 53 പേർക്കും കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. യു.എ.ഇ. കോൺസൽ ജനറൽ, അറ്റാഷെ തുടങ്ങിയവർ ഉൾപ്പെടെയാണിത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലുപേരെയാണ് പ്രതികളാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർക്കെതിരേ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ 35 പ്രതികളാണുള്ളത്. രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. അഞ്ചുപേരെ മാപ്പുസാക്ഷിയാക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുകയും ചെയ്തു.മുഖ്യമന്ത്രിയെയും മറ്റ് നേതാക്കളെയും കുടുക്കാനായി ഇ.ഡി. ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി.ക്കെതിരേ സംസ്ഥാന ക്രൈംബ്രാഞ്ച് കേസെടുത്തതും വിവാദമായി. ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനനെ സർക്കാർ അന്വേഷണ കമ്മിഷനായും വെച്ചു. ഇതിനെതിരേ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3Ath5sz
via IFTTT
0 അഭിപ്രായങ്ങള്‍