അമ്മയുടെ കൊലപാതകം: മകൻ അറസ്റ്റിൽ; മരണം പുറത്തറിഞ്ഞത് മകനെ ശവപ്പെട്ടിയുമായി കണ്ടപ്പോൾ

പൂവാർ : അമ്മയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്നു കണ്ടെത്തി. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ മകൻ വിപിൻദാസി(39)നെയാണ് പൂവാർ പോലീസ് അറസ്റ്റുചെയ്തത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. വീട്ടിലേക്കു കടക്കാൻ ശ്രമിച്ച നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തു. തുടർന്ന് മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വിപിൻദാസിനെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോലീസ് സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. െഫാറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിൻകോട് സ്കൂളിലെ മുൻ അധ്യാപികയാണ് ഓമന. വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകൻ. Content Highlights: Son arrested for his mothers murder in Thiruvananthapuram

from mathrubhumi.latestnews.rssfeed https://ift.tt/3dGVD9D
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍