ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന കടുപ്പിച്ച് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല. ജയലളിതയുടെ സ്മാരകത്തിൽ ശപഥമെടുത്ത് സംസ്ഥാനപര്യടനം നടത്തി എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരെ കാണാനാണ് ശശികലയുടെ തീരുമാനം. പാർട്ടിപ്രവർത്തകൻ ജീവാനന്ദവുമായി കഴിഞ്ഞ ദിവസം നടത്തിയ ഫോൺസംഭാഷണത്തിലാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. 'ജൂലായ് അഞ്ചിനുശേഷം മറീനയിലെ ജയലളിതാസ്മാരകം സന്ദർശിക്കാൻ തീരുമാനിച്ചു. അതിനുശേഷം നിങ്ങളെ കാണാൻ ഞാനെത്തും' എന്നാണ് ശശികല ഫോണിൽ അറിയിച്ചത്. അനധികൃത സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികല യാത്രയായത് ജയലളിതയുടെ ശവകുടീരം സന്ദർശിച്ചശേഷമായിരുന്നു. ശക്തിയോടെ പാർട്ടിയിൽ തിരിച്ചെത്തുമെന്ന് മൂന്നുതവണ നിലത്തടിച്ച് ശപഥംചെയ്തശേഷമായിരുന്നു അവരുടെ ജയിൽയാത്ര. ജയലളിതാസ്മാരകത്തിൽ വീണ്ടും സന്ദർശിക്കുമെന്ന് അറിയിച്ചത് കാര്യമായ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണെന്നാണ് സൂചന. കഴിഞ്ഞ ഏതാനുംനാളുകളായി പാർട്ടിപ്രവർത്തകരുമായുളള ശശികലയുടെ ഓഡിയോസംഭാഷണങ്ങൾ പുറത്തുവരുന്നുണ്ട്. സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ശശികലയാണ് എ.ഐ.എ.ഡി.എം.കെ.യിൽ സജീവമാകാൻ കഠിനശ്രമം നടത്തുന്നത്. എം.ജി.ആറും ജയലളിതയും ജീവിച്ചിരുന്നപ്പോഴുളള പാർട്ടിയുടെ പ്രതാപം വീണ്ടെടുക്കുമെന്നും അധികാരം പിടിച്ചെടുക്കുമെന്നും പാർട്ടിയുടെ മറ്റൊരു പ്രവർത്തകനുമായി സംസാരിച്ചപ്പോൾ ശശികല വ്യക്തമാക്കിയിരുന്നു. അതേസമയം, ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് എ.ഐ.എ..ഡി.എം.കെ കോ-ഓർഡിനേറ്റർ ഒ. പനീർശെൽവവും ജോയന്റ് കോ- ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്. 66 കോടിയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലുവർഷം തടവുശിക്ഷ കഴിഞ്ഞ് ജനുവരി 31-നാണ് ശശികല തിരിച്ചെത്തിയത്. content highlights:sasikala to visit jayalalitha memorial, will again take oath
from mathrubhumi.latestnews.rssfeed https://ift.tt/3xfBuiY
via IFTTT
0 അഭിപ്രായങ്ങള്‍