കലവൂർ(ആലപ്പുഴ): സ്പിരിറ്റ് കാണാതായ സംഭവത്തിനു പിന്നാലെ ടാങ്കർലോറി മറിഞ്ഞ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന മുപ്പതിനായിരം ലിറ്റർ സ്പിരിറ്റ് നഷ്ടമായി. അപകടത്തിൽ മൂന്നുപേർക്ക് സാരമായ പരിക്കുണ്ട്. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷനുസമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെ ആയിരുന്നു അപകടം. ജവാൻമദ്യം നിർമിക്കുന്നതിനാവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. മൂന്നുമണിക്കൂറോളം ലോറിയിൽനിന്ന് സ്പിരിറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫീസർ പാലക്കാട് പുതുക്കോട് മുതയംകോട് ശ്രീജിഷ്(28), ലോറി ഡ്രൈവർ അമിത്കുമാർ, ക്ലീനർ എന്നിവർക്കാണു പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പോലീസ് പറയുന്നത്. റോഡരികിലെ പാടത്തേക്കാണ് ലോറിമറിഞ്ഞത്. സ്പിരിറ്റ് ഒഴുകിയത് അപകടം ഉണ്ടാക്കാതിരിക്കാൻ അഗ്നിശമനസേന വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു. മധ്യപ്രദേശിലെ സോം ഡിസ്റ്റലറീസിൽനിന്നാണ് സ്പിരിറ്റ് എത്തിയത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയാണു ലോറിക്കുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലോറിമറിഞ്ഞതിൽ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനമെന്നു സ്ഥലത്തെത്തിയ എകൈ്സസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെയേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി. ഡി.കെ. പ്രിഥ്വിരാജ്, ആലപ്പുഴ ഫയർ ഓഫീസർ എ.ആർ. അഭിലാഷ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ആലപ്പുഴയിലും ചേർത്തലയിലുമുള്ള അഗ്നിശമനസേനയുടെ അഞ്ച് മൊബൈൽടാങ്ക് യൂണിറ്റുകളാണ് വെള്ളം പമ്പ് ചെയ്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സി.ആർ. ജയകുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥരും മണ്ണഞ്ചേരി എസ്.എച്ച്.ഒ. രവിസന്തോഷിന്റെ നേതൃത്വത്തിൽ പോലിസും രക്ഷാപ്രവർത്തനം നടത്തി. content highlights:spirit bought for the manufacturing of jawan rum lost as lorry overturned
from mathrubhumi.latestnews.rssfeed https://ift.tt/3qLbvNQ
via IFTTT
0 അഭിപ്രായങ്ങള്‍