കൊച്ചി: ഒരുനിമിഷം കൊണ്ട് എം. ശിവശങ്കർ ഐ.എ.എസ്. എന്ന പേര് 'അഞ്ചാം പ്രതി' എന്ന രണ്ടുവാക്കിലേക്കൊതുങ്ങുന്നു. അതേയാൾ പ്രതിക്കൂട്ടിൽ നിന്നിറങ്ങി കോടതിമുറിയിൽ സ്വയംവാദിക്കുന്നു. ഒരു തിരക്കഥയിൽനിന്നെന്നപോലെ അയാൾ ഡയലോഗുകൾ പറയുന്നു- ''അവർക്ക് ചില അജൻഡകളുണ്ട്, അത് ഞാൻ സമ്മതിക്കണമെന്നതാണ് ആവശ്യം, അത് പറ്റില്ല.'' ഒടുവിൽ ക്യാമറക്കണ്ണുകളുടെ വലയങ്ങളിൽനിന്നു കസ്റ്റഡിയുടെ വലയത്തിലേക്ക് അയാൾ ഇറങ്ങിപ്പോകുന്നു. ഏതർഥത്തിലും ഒരു ആക്ഷൻ ത്രില്ലർ സിനിമയിലെ കോടതിരംഗങ്ങളോട് ചേർന്നുനിൽക്കും വ്യാഴാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ സംഭവങ്ങൾ. സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ ബുധനാഴ്ച രാത്രി ഇ.ഡി. അറസ്റ്റുചെയ്തത് മുതൽ തുടങ്ങി ഉദ്വേഗത്തിന്റെ നിമിഷങ്ങൾ. രാവിലെ 10.20: ശിവശങ്കറുമായി ഇ.ഡി.യുടെ കാർ പോലീസ് അകമ്പടിയോടെ എറണാകുളം ജില്ലാകോടതിവളപ്പിലേക്ക്. ശിവശങ്കറിനെ കയറ്റിയ വെളുത്തകാർ കോടതിയുടെ വാതിലിനുമുന്നിൽ നിർത്തി. പോലീസും ഇ.ഡി. ഉദ്യോഗസ്ഥരും തിരക്കിനിടയിലൂടെ ലിഫ്റ്റിലേക്ക്. 10.23: മൂന്നാംനിലയിലുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതിമുറിയുടെ പുറത്തുള്ള കസേരയിൽ ശിവശങ്കറും സഹോദരൻ നാരായണനും ഇരിക്കുന്നു. 10.30: ശിവശങ്കറും നാരായണനും പരസ്പരം ശബ്ദംതാഴ്ത്തി സംസാരിക്കുന്നു. ആയുർവേദ ആശുപത്രിയിൽനിന്ന് ഇ.ഡി. ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുവരുമ്പോൾ ഇട്ടിരുന്ന ട്രാക് സ്യൂട്ടും ടി-ഷർട്ടുമാണ് ശിവശങ്കറിന്റെ വേഷം. വീട്ടിലിടുന്നപോലുള്ള സാധാരണ ചെരിപ്പുമാത്രം ധരിച്ചിരുന്നു. ശിവശങ്കറിന് ഒരു കുപ്പിവെള്ളവുമായി ഇ.ഡി. ഉദ്യോഗസ്ഥർ വരുന്നു. 10.38: മണി മുഴങ്ങുന്നു. ജഡ്ജി കൗസർ എടപ്പകത്ത് കോടതിമുറിയിലേക്ക്. കോടതിമുറിയിലേക്ക് ശിവശങ്കറും കയറി. ഏറ്റവും പിന്നിലെ പ്രതിക്കൂട്ടിൽനിന്നു. വാദം തുടങ്ങുന്നു. ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ, ടി.എ. ഉണ്ണിക്കൃഷ്ണൻ: ഇ.ഡി. കേസിൽ ശിവശങ്കർ അഞ്ചാംപ്രതിയായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് 14 ദിവസത്തെ കസ്റ്റഡി വേണം. ജഡ്ജി: അഞ്ചാംപ്രതിയുടെ കോവിഡ് ടെസ്റ്റ് നടത്തിയോ. എവിടെ റിപ്പോർട്ട്? ടി.എ. ഉണ്ണിക്കൃഷ്ണൻ: രാവിലെ കോവിഡ് ടെസ്റ്റ് കഴിഞ്ഞു. നെഗറ്റീവാണ് സർ. റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ല. ശിവശങ്കറിന്റെ അഭിഭാഷകൻ, എസ്. രാജീവ്: കസ്റ്റഡിയപേക്ഷയെ എതിർക്കുന്നില്ല. ഇ.ഡി. ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികൾ 106 മണിക്കൂർ ചോദ്യംചെയ്തു. 14 ദിവസം എന്നത് കുറയ്ക്കണം. ജാമ്യാപേക്ഷയും ഫയൽചെയ്തിട്ടുണ്ട്. എന്നത്തേക്കു പരിഗണിക്കാമെന്ന് ഉത്തരവിടാമോ? ജഡ്ജി ഇ.ഡി. അഭിഭാഷകനോട്, എന്തിനാണ് 14 ദിവസം? ഇ.ഡി. അഭിഭാഷകൻ: പല ചോദ്യങ്ങൾക്കും ശിവശങ്കർ കൃത്യമായി മറുപടി നൽകുന്നില്ല. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡി ആവശ്യം. എസ്. രാജീവ്: കസ്റ്റഡിയിൽ എന്റെ കക്ഷിക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കണം. കസ്റ്റഡിയിൽ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണം. ഇതിനിടെ പിന്നിൽനിന്നു ശിവശങ്കറിന്റെ ശബ്ദം- ''എനിക്ക് ചിലത് പറയാനുണ്ട്'' ജഡ്ജി: നിങ്ങൾ പറഞ്ഞോളൂ. ശിവശങ്കർ: പോയന്റ് നമ്പർ വൺ- എനിക്ക് ശക്തമായ പുറംവേദനയുണ്ട്. ഞാൻ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പേയുള്ളതാണീ വേദന. ഞാൻ ചികിത്സ തേടിയിട്ടുമുണ്ട്. ഇപ്പോൾ 14 ദിവസത്തെ ചികിത്സയാണു പറഞ്ഞിരുന്നത്. ഒമ്പതാം ദിവസമായപ്പോഴേക്കും ഇവർ എന്നെ കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ അലോപ്പതി ഡോക്ടറെയാണ് കാണിച്ചത്. അത് എനിക്ക് പറ്റില്ല. ആയുർവേദ ചികിത്സ ലഭ്യമാക്കണം. പോയന്റ് നമ്പർ 2- (പറഞ്ഞുതുടങ്ങുമ്പോഴേക്കും, 'കേൾക്കാൻ കഴിയുന്നില്ല മുന്നോട്ടുവന്ന് പറയൂ' എന്ന് ജഡ്ജി. ശിവശങ്കർ, അഭിഭാഷകരെയും കടന്ന് മുന്നിലേക്കുനടന്നുവന്നു. പറഞ്ഞുതുടങ്ങി). മണിക്കൂറുകളോളം തുടർച്ചയായി ചോദ്യംചെയ്യുന്നത് ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ എനിക്ക് ബുദ്ധിമുട്ടാണ്. രാത്രി 11 മുതൽ വെളുപ്പിന് 5.30 വരെയൊക്കെ ചോദ്യംചെയ്തിട്ടുണ്ട്്. ഇന്നലെപോലും തുടർച്ചയായി ചോദ്യംചെയ്തപ്പോൾ എനിക്ക് വിശ്രമം വേണമെന്ന് ഇവരോട് പറഞ്ഞത് അംഗീകരിച്ചില്ല. രണ്ടുമണിക്കൂറിൽ കൂടുതലൊന്നും എനിക്ക് ഇരിക്കാൻ കഴിയില്ല. മൂന്നുമണിക്കൂറിൽ കൂടുതൽ ചോദ്യംചെയ്യുന്നുണ്ടെങ്കിൽ ഒരുമണിക്കൂർ വിശ്രമം അനുവദിക്കണം. എന്റെ ചോദ്യംചെയ്യൽ ഇടയ്ക്കിടെ നിർത്തിവെച്ച് ഇവർ ആരോടൊക്കെയോ ഫോണിൽ നിർദേശങ്ങൾ തേടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്. ജഡ്ജി ഇടപെടുന്നു: അതൊക്കെ അന്വേഷണത്തിന്റെ ഭാഗമല്ലേ...? ശിവശങ്കർ: അതിനെ ഞാൻ എതിർക്കുന്നില്ല, ചോദ്യംചെയ്യൽ നീണ്ടുപോകാനുള്ള കാരണം പറഞ്ഞതാണ്. പോയന്റ് നമ്പർ ത്രീ- ഞാൻ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നുപറയുന്നത് ശരിയല്ല. ഇവർക്ക് ചില അജൻഡകളുണ്ട്. അത് ഞാൻ സമ്മതിക്കണം. അതിന് സാധ്യമല്ല. അതാണ് ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകുന്നില്ലെന്നു പറയുന്നത്. പിന്നെ എന്റെ വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചൊക്കെയാണു ചോദിക്കുന്നത്. ഇതൊക്കെ നോക്കാതെ എനിക്കെങ്ങനെ കൃത്യമായ ഉത്തരംനൽകാൻ കഴിയും. ജഡ്ജി: അന്വേഷണസംഘത്തെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും പരാതിയുണ്ടോ? ശിവശങ്കർ: ഇല്ല. അവർ നന്നായിത്തന്നെയാണ് എന്നെ നോക്കുന്നത്. ആയുർവേദ ചികിത്സയും തുടർച്ചയായ ചോദ്യംചെയ്യലും മാത്രമാണ് ഒരു പ്രശ്നം. ജഡ്ജി: മറ്റെന്തെങ്കിലും പറയാനുണ്ടോ? ശിവശങ്കർ: ഇല്ല (പിന്നിലെ പ്രതിക്കൂട്ടിലേക്കു പോകുന്നു.) ജഡ്ജി: ഉത്തരവ് മുന്നിലിരുന്ന ബെഞ്ച് ക്ലാർക്കിന് പറഞ്ഞുകൊടുക്കുന്നു. ഇതിനിടെ ശിവശങ്കറിനോട് ഇരുന്നോളാൻ ആംഗ്യം കാണിക്കുന്നു. ശിവശങ്കർ പ്രതിക്കൂട്ടിൽ ഇരിക്കുന്നു. ജഡ്ജി തുടരുന്നു... ഏഴുദിവസത്തെ കസ്റ്റഡിയിൽ വിടുന്നു. ശിവശങ്കറിനോട് മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ലെന്ന് ശിവശങ്കർ. 11.20: കോടതി പിരിയുന്നു. കോടതിമുറിയോടു ചേർന്നുള്ള ലൈബ്രറി ആൻഡ് വീഡിയോ കോൺഫറൻസ് റൂം ശിവശങ്കറിനായി തുറന്നുകൊടുക്കുന്നു. അവിടെ അഭിഭാഷകനും സഹോദരൻ നാരായണൻ, മരുമകൻ അനന്തകൃഷ്ണൻ എന്നിവരുമായി ദീർഘ ചർച്ച. ഇ.ഡി. ഉദ്യോഗസ്ഥർ കോടതിയുടെ ഉത്തരവ് കിട്ടാനായി കാത്തിരിക്കുന്നു. കസ്റ്റഡി ഉത്തരവുമായി ഒരുമണിയോടെ ശിവശങ്കറിനെയും കൂട്ടി അന്വേഷണ ഉദ്യോഗസ്ഥർ കൊച്ചി ഇ.ഡി. ഓഫീസിലേക്ക്. Content Highlight: Suspended IAS officer M Sivasankar arrested
from mathrubhumi.latestnews.rssfeed https://ift.tt/3jE6Tnt
via IFTTT
0 അഭിപ്രായങ്ങള്‍