തൃശ്ശൂർ : അമ്മ കൊണ്ടുവന്ന തിളങ്ങുന്ന മെഡലുകൾകണ്ട് കുഞ്ഞുവാവ അഭിമന്യു കൈനീട്ടി. പിന്നെ അമ്മയുടെ മാറിലേക്കുചാഞ്ഞു. ജനിച്ച് മൂന്നാംമാസത്തിൽ വേർപ്പെട്ട വാത്സല്യത്തിന്റെ ചൂട് സരിത അവനിലേക്ക് പകർന്നു.15 മാസം പ്രായമുള്ള അഭിമന്യുവിന്റെയും അമ്മ സരിതയുടെയും സ്നേഹസഹനത്തിനുള്ള പ്രതിഫലമായിരുന്നു കളിപ്പാട്ടമെന്ന് കുഞ്ഞിനുതോന്നിയ മൂന്നുമെഡലുകൾ. മുഖ്യമന്ത്രിയുടെ മെഡൽ ഉൾപ്പെടെയുള്ള ഇതുമൂന്നും കേരള പോലീസിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.അഭിമന്യുവിന് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് അവനെ ഭർത്താവ് ബിനുവിനെ ഏൽപ്പിച്ച് സരിത എസ്.ഐ. പരിശീലനത്തിന് തൃശ്ശൂരിലെ പോലീസ് അക്കാദമിയിലേക്കെത്തിയത്. അച്ഛന്റെയും അമ്മയുടെയും അമ്മമാരാണ് പിന്നെ അഭിമന്യുവിനെ പരിപാലിച്ചത്. മൂന്നുമാസത്തിനുശേഷമാണ് അമ്മ കുഞ്ഞുമകനെ കാണുന്നത്. പരിശീലനത്തിനിടെ മൂന്നുമാസത്തിലൊരിക്കലേ അവധിലഭിക്കൂ. പരിശീലനത്തിനിടെ കൊല്ലം ഓയൂരിലുള്ള അഭിമന്യുവിനെ സരിത കണ്ടത് നാലുതവണമാത്രം. എസ്.ഐ. പരിശീലനം പൂർത്തിയാക്കിയതിന് മുഖ്യമന്ത്രിയുടെ മെഡൽ ഉൾപ്പെടെ മൂന്ന് അംഗീകാരങ്ങളാണ് സരിത സ്വന്തമാക്കിയത്. കേരള എസ്.ഐ. പരിശീലനചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ മെഡൽ നേടുന്നത്. മൂന്നുമെഡൽ ഒരു വ്യക്തിതന്നെ നേടുന്നതും ആദ്യം. 104 എസ്.ഐ. ട്രെയിനികളിൽ 14 സ്ത്രീകളാണുണ്ടായിരുന്നത്. ഇവരോടെല്ലാം മത്സരിച്ചാണ് സരിത അപൂർവനേട്ടം കൈവരിച്ചത്. വെപ്പൺ, പരേഡ്, പിറ്റി എന്നീ മേഖലകളിൽ ഓൾറൗണ്ടർ, മികച്ച ഓൾ റൗണ്ടർ, മികച്ച ഔട്ട്ഡോർ, ടോപ് സ്കോറർ ഇൻ ഫൊറൻസിക് സയൻസ് എന്നിവയിലാണ് സരിത മെഡൽ നേടിയത്. നേരത്തേ കോൺസ്റ്റബിളായിരുന്നപ്പോഴും മികച്ച പരേഡ് കമാൻഡർ, ഓൾ റൗണ്ടർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പാസിങ് ഔട്ട് പൂർത്തിയാക്കിയ സരിത തിരുവനന്തപുരം റൂറലിൽ എസ്.ഐ. ആയി നിയമനംനേടിയാണ് വീട്ടിലെത്തിയത്.ഉഷ ഇൻറർനാഷണൽ കമ്പനിയിൽ ഇലക്ട്രോണിക് മെക്കാനിക് ആണ് ഭർത്താവ് ബിനു. ‘‘മെഡലുകൾ ഏറ്റുവാങ്ങുന്നത് നേരിൽ കാണാൻ വീട്ടുകാരില്ല എന്നതായിരുന്നു സങ്കടം. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതുകൊണ്ട് ആർക്കും പാസിങ് ഔട്ട് ചടങ്ങ് നേരിൽ കാണാൻ കഴിഞ്ഞില്ല’’ -സരിത പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3eVhtnT
via IFTTT
0 അഭിപ്രായങ്ങള്‍