ന്യൂഡൽഹി: പിന്നാക്കവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ നിശ്ചയിക്കാനുള്ള വാർഷികവരുമാന പരിധി പത്തുലക്ഷം രൂപയാക്കിയേക്കും. നിലവിൽ എട്ടുലക്ഷമാണ്. 12 ലക്ഷം രൂപയാക്കണമെന്നാണ് പിന്നാക്കവിഭാഗ കമ്മിഷന്റെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. പരിധി പത്തുലക്ഷമായി നിശ്ചയിക്കാനാണ് സാധ്യതയെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. മേൽത്തട്ടുകാർക്ക് കേന്ദ്രസർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലഭിക്കില്ല. മേൽത്തട്ടുപരിധി കണക്കാക്കുന്ന വരുമാനത്തിൽ ശമ്പളം ഉൾപ്പെടുത്തണമെന്ന നിർദേശം സാമൂഹികക്ഷേമ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനെതിരേ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽനിന്ന് ഉയർന്നുകഴിഞ്ഞു. പാർലമെന്റിന്റെ പിന്നാക്കവിഭാഗ കാര്യങ്ങൾക്കായുള്ള സമിതിയുടെ അധ്യക്ഷൻതന്നെ അതിനെതിരേ പ്രതിഷേധിച്ചിട്ടുണ്ട്.ബിഹാർ തിരഞ്ഞെടുപ്പിനുമുമ്പ് മേൽത്തട്ടു പരിധിയുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 2017 സെപ്‌റ്റംബറിലാണ് മേൽത്തട്ടു പരിധി ആറുലക്ഷത്തിൽനിന്ന് എട്ടുലക്ഷം ആക്കിയത്. അന്ന് പത്തുലക്ഷം ആക്കണമെന്നായിരുന്നു ശുപാർശ. 1993-ൽ മേൽത്തട്ട് ആദ്യമായി നിശ്ചയിച്ചപ്പോൾ ഒരുലക്ഷം ആയിരുന്നു വരുമാനപരിധി. പിന്നീട്, അത് രണ്ടരലക്ഷമാക്കി. 2008-ൽ നാലരലക്ഷവും 2013-ൽ ആറുലക്ഷവും ആക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3hC4AAy
via IFTTT
0 അഭിപ്രായങ്ങള്‍