ആയുധങ്ങള്‍ക്കായി 38,900 കോടി

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങുന്നതിനുള്ള 38,900 കോടി രൂപയുടെ ഇടപാടിന് പ്രതിരോധമന്ത്രാലയം വ്യാഴാഴ്ച അനുമതി നൽകി. ഇതിൽ 31,130 കോടി രൂപയുടെ പ്രതിരോധസാമഗ്രികൾ വാങ്ങുക ഇന്ത്യൻ കമ്പനികളിൽനിന്നാവും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണു തീരുമാനം. 12 സുഖോയ് 30 എം.കെ.ഐ. വിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളുമുൾപ്പെടെ 33 യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കായി വാങ്ങുക. ഇതോടൊപ്പം നിലവിലുള്ള 59 മിഗ്-29 വിമാനങ്ങൾ കാര്യശേഷികൂട്ടി നവീകരിക്കും. റഷ്യയിൽനിന്നുള്ള പുതിയ മിഗിനും നവീകരണത്തിനുമായി 7418 കോടി രൂപ ചെലവുവരും. സുഖോയ് വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 10,730 കോടി രൂപ ചെലവിൽ നിർമിക്കും. വ്യോമസേനയ്ക്ക് 200-ഉം നാവികസേനയ്ക്ക് 48-ഉം അസ്ത്ര മിസൈലുകളും പുതുതായെത്തും. ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽവരെ എത്താവുന്ന അസ്ത്രയുടെ ദീർഘദൂര ക്രൂസ് മിസൈലുകൾ രൂപകല്പനചെയ്യാനും വികസിപ്പിക്കാനും പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന് (ഡി.ആർ.ഡി.ഒ.) അനുമതിയും നൽകി. രണ്ടു പദ്ധതികൾക്കുംകൂടി 20,400 കോടിയോളം രൂപ ചെലവുവരും. നാവികസേനയുടെ മിസൈലുകളിൽ ഏറെയും മിഗ് 29-കെ യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കുന്നതിന് ഗോവ വ്യോമതാവളത്തിലും ചിലത് വിമാനവാഹിനിയായ ഐ.എൻ.എസ്. വിക്രമാദിത്യയിലും എത്തിക്കും. ഇതോടൊപ്പം സോഫ്റ്റ്വേർ അധിഷ്ഠിത സന്ദേശക്കൈമാറ്റ ഉപകരണങ്ങളും പിനാക റോക്കറ്റ് ലോഞ്ചറുകളിലേക്ക് യുദ്ധോപകരണങ്ങൾ വാങ്ങലും ബി.എം.പി. യുദ്ധവാഹനങ്ങൾ നവീകരിക്കലും ഇടപാടിന്റെ ഭാഗമാണ്. Content Highlights: Government approves purchase of fighter jets, missile system weapons worth Rs 38,900 crore

from mathrubhumi.latestnews.rssfeed https://ift.tt/31Ggbu0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍