സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പുകൾക്ക് കടിഞ്ഞാൺ; 140 കിലോമീറ്റർ വരെ മാത്രം സർവീസ്

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ദൂരപരിധിനിയമം ലംഘിച്ച്് കെ.എസ്.ആർ.ടി.സി. ബസുകൾക്കൊപ്പം ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. 2015-ൽ നൽകിയ ആനുകൂല്യമാണ് സർക്കാർ ജൂലായ് ഒന്നുമുതൽ റദ്ദാക്കിയത്. തീരുമാനം കെ.എസ്.ആർ.ടി.സി.ക്കു നേട്ടമാകും.31 ദേശസാത്‌കൃതപാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടിവരും. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർഫാസ്റ്റുകൾക്കൊപ്പം ഇവ ഓർഡിനറി ബസുകളായി മത്സരിച്ച് ഓടുകയാണ്. കോടതിവിധിയുടെ ആനുകൂല്യത്തിൽ അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ ഓടാനുള്ള അനുമതിയും ഇവർ നേടിയെടുത്തിരുന്നു. 500 കിലോമീറ്റർവരെ സ്വകാര്യ ഓർഡിനറി ബസുകൾ ഓടിയിരുന്നു.2015-ൽ സർക്കാർ ഇറക്കിയ ഉത്തരവാണ് ഇതിന് സഹായകമായത്. ഈ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്. മോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾക്ക് ഒരു ട്രിപ്പിൽ പരമാവധി 140 കിലോമീറ്ററാണ് ഓടാൻ അനുമതിയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യബസുകൾക്ക് നൽകിയ ആനുകൂല്യം പിൻവലിച്ചത്.സംസ്ഥാനത്ത് ദീർഘദൂര ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി.ക്കു മാത്രമാണ് അനുമതിയുള്ളത്. ഫ്‌ളീറ്റ് ഓണർ വ്യവസ്ഥകൾ പാലിക്കാനുള്ള സജ്ജീകരണങ്ങൾ കോർപ്പറേഷനു മാത്രമാണ് സ്വന്തമായുള്ളത്. ബസ് സ്റ്റേഷനുകൾ, വിശ്രമമുറികൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ദീർഘദൂര ബസ് ഓപ്പറേറ്റർമാർ ഒരുക്കേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതിരുന്നിട്ടും 241 സ്വകാര്യബസുകൾ ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് എന്നപേരിൽ ദീർഘദൂര ബസുകളായി ഓടുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പ് ഇവയുടെ പെർമിറ്റ് പുതുക്കുന്നത് തടയും.

from mathrubhumi.latestnews.rssfeed https://ift.tt/2NQaxNB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍