കണ്ടുപിടിത്തം കള്ളനിൽ മാത്രമൊതുങ്ങില്ല

വിവേകിന്റെ ഓട്ടോമാറ്റിക് സാനിറ്റൈസർ സ്പ്രേയർ കൊച്ചി: ഡ്യൂട്ടി പോലീസിലാണ്, പക്ഷേ ജോലിക്കു ശേഷം കിട്ടുന്ന സമയം ഈ പോലീസുകാരൻ ചെലവഴിക്കുന്നത് പുതിയ കണ്ടുപിടിത്തങ്ങൾക്കായാ ണ്. സേനയിലെ ഉദ്യോഗസ്ഥർക്ക് ഉപകാരപ്പെടുന്ന വസ്തുക്കൾ രൂപപ്പെടുത്തുകയാണ് എറണാകുളം പോലീസ് റേഞ്ച് ഓഫീസിലെ ബോബ് സ്ക്വാഡിലുള്ള എസ്. വിവേക്. ആദ്യം പരീക്ഷിച്ചത് താൻ ജോലി ചെയ്യുന്ന ബോംബ് സ്ക്വാഡിനു തന്നെ ഉപകാരപ്പെടുന്ന ഉപകരണമാണ്. ഒടുവിൽ കോവിഡ് സാഹചര്യത്തിൽ സേനയ്ക്കായി കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സ്പ്രേയർ നിർമിച്ചിരിക്കുകയാണ് ഈ പോലീസുകാരൻ. 2010-ലാണ് വിവേക് പോലീസിൽ ജോലിക്ക് കയറുന്നത്. 2016-ഓടെ ബോംബ് സ്ക്വാഡിലേക്ക് മാറ്റം കിട്ടി. പരിശോധനയുടെ ഭാഗമായി കുന്നിൻപ്രദേശങ്ങളിലും മറ്റും ഭാരമേറിയ ബോബ് നിർവീര്യമാക്കുന്ന ഉപകരണവുമായി നടക്കേണ്ട ഗതി വന്നതോടെയാണ് വിവേക് ഇതിന് പരിഹാരം കണ്ടെത്തുന്നത്. നിലവിൽ ഇതിൽ ഉപയോഗിക്കുന്ന എക്സ്പ്ലോറർ ഡൈനാമോയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഉപകരണം ഘടിപ്പിക്കുകയായിരുന്നു. ഇതോടെ ബോംബ് നിർവീര്യമാക്കുന്ന ഉപകരണത്തിന്റെ ഭാരം കുറയുകയും കൂടുതൽ സമയം ഇതിന് ബാക്കപ്പ് കിട്ടുകയും ചെയ്തു. രണ്ടായിരം രൂപയ്ക്ക് ഈ ഉപകരണം നിർമിക്കുകയുമാകാം. ഇതിൻറെ അനുമതിക്കായുള്ള ശ്രമത്തിലാണ് വിവേക്. ആദ്യ തവണ അനുമതിക്കായി അപേക്ഷിച്ചപ്പോൾ ഏതാനും മാറ്റങ്ങൾ നടത്തി വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അനുമതി ലഭിക്കുന്നതോടെ സേനയ്ക്കാകെ ഇത് ഉപകാരപ്പെടുമെന്ന പ്രതീക്ഷയാണ് വിവേകിന്. ഇതിനിടയിലാണ് കൊറോണ വരുന്നതും ലോക് ഡൗൺ പ്രഖ്യാപിക്കുന്നതും. വിശ്രമമില്ലാതെയുള്ള പോലീസിന്റെ ഡ്യൂട്ടിക്കിടയിൽ വീണുകിട്ടുന്ന സമയത്താണ് പോലീസ് ഓഫീസുകളിൽ ഉപകാരപ്പെടുന്ന ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സ്പ്രേയറിനെ കുറിച്ച് ചിന്തിക്കുന്നത്. ഇതിന്റെ വില ഓൺലൈനിൽ നോക്കിയപ്പോൾ 4200 രൂപ. കുറഞ്ഞ വിലയിൽ എങ്ങനെ ഇതുണ്ടാക്കാം എന്ന് ഇന്റർനെറ്റിൽ വിവരങ്ങൾ തേടി. ശേഷമാണ് ഉപകരണമുണ്ടാക്കുന്നത്. എറണാകുളം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ആയിരം രൂപ ചെലവിൽ ഉണ്ടാക്കാവുന്ന ഉപകരണമുണ്ടാക്കി സ്ഥാപിക്കുകയും ചെയ്തു. ഒരിക്കൽ ചാർജ് ചെയ്താൽ രണ്ട് ദിവസം പ്രവർത്തനക്ഷമമായിരിക്കും. ഒന്നര ലിറ്റർ സാനിറ്റൈസർ നിറയ്ക്കാൻ കഴിയുന്ന യന്ത്രം സുഗമമായി കൊണ്ടുനടക്കാൻ സാധിക്കുന്നതും വാട്ടർ പ്രൂഫുമാണ്. ഇൻഫ്രാറെഡ് സെൻസറിന്റെ സഹായത്തോടെയാണ് യന്ത്രത്തിന്റെ പ്രവർത്തനം. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെ കോട്ടയം പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ഓഫീസിൽ നിന്നും തൃപ്പൂണിത്തുറ ട്രഷറിയിൽ നിന്നും വിളിയെത്തി. അവർക്കും കുറഞ്ഞ നിരക്കിൽ നിർമിക്കുന്ന വിവേകിന്റെ ഓട്ടോമാറ്റിക് സാനിറ്റൈസർ സ്പ്രേയർ വേണം. ചൊവ്വാഴ്ചയോടെ ഇതിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിലവിൽ വിവേക്. ചേർത്തല തുറവൂർ സ്വദേശിയാണ് വിവേക്.

from mathrubhumi.latestnews.rssfeed https://ift.tt/38m59Lu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍