ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ദശാബ്ദങ്ങളായി ഇന്ത്യ റോന്തുചുറ്റുന്ന പട്രോൾ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘർഷം നടന്ന പി.പി. 14 മേഖലയിൽ ആധിപത്യംസ്ഥാപിച്ച് വൈ ജങ്ഷനിൽ നിർമാണപ്രവർത്തനം നടത്തിയതിനുപിന്നാലെയാണിത്. ദൗലത്ത് ബാഗ് ഓൾഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റർമാത്രം അകലെയാണ് ഗാൽവൻ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷൻ. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇവിടെ ചൈന തുറന്ന പോർമുഖത്തുനിന്ന് ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാൻ കഴിയും.വൈ ജങ്ഷനിലെ ചൈനയുടെ നിർമാണപ്രവർത്തനം ഇന്ത്യയുടെ പ്രദേശത്തുതന്നെയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ഇന്ത്യ റോന്തുചുറ്റുന്ന മേഖലയിൽ യഥാർഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാൽ, അതിർത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ തർക്കിക്കാമെന്ന് സൈനികവൃത്തങ്ങൾ പറയുന്നു.സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളിൽ (ഫിംഗറുകൾ) ഫിംഗർ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗർ എട്ടാണ് ഇവിടെ അതിർത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയിൽ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോൾ നാലുവരെ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായി. ഇതുകൂടാതെ ഹോട്സ്പ്രിങ്സിലെ പി.പി. 15, ഗോഗ്ര പോസ്റ്റിനുസമീപത്തെ പി.പി. 17, പി.പി. 18, കോങ്കലയിലെ പി.പി. 19, ഡെപ്‌സാങ് സമതലം എന്നിവയും ചൈന നിയന്ത്രണത്തിലാക്കിയിരിക്കയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2YE2xW9
via IFTTT
0 അഭിപ്രായങ്ങള്‍