തിരുവനന്തപുരം: കണ്ടാൽ പറയില്ല, ഇവരിങ്ങനെ ചിരിപ്പിക്കുമെന്ന്. ഇവരെന്നു പറഞ്ഞാൽ ആറു പോലീസുകാർ. പോലീസ് ആസ്ഥാനത്തെ കൊച്ചുമുറിയിലിരുന്ന് കോവിഡ് കാലത്ത് ഇവർ നാട്ടുകാരെ ആദ്യം ചിരിപ്പിക്കും; പിന്നെ ചിന്തിപ്പിക്കും. പോലീസുകാർ പറയുന്നതൊക്കെ നേരാണല്ലോയെന്ന ചിന്ത. അങ്ങനെ ചിരിപ്പിച്ച്, ചിരിപ്പിച്ച് നിയമത്തിന്റെ വഴിയേ ജനത്തെ നടത്തിക്കുകയാണിവർ. കേരളാ പോലീസിന്റെ സോഷ്യൽ മീഡിയാ സെല്ലിൽ നോഡൽ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം നയിക്കുന്ന ആറുപേരും കൊമേഡിയന്മാരൊന്നുമല്ല. ലാപ്ടോപ്പിനു മുന്നിലിരുന്ന് ഇവർ ചിന്തിക്കും, മലയാളിയെ എങ്ങനെ ചിന്തിപ്പിക്കണമെന്ന്. കുഞ്ഞൻമുറിയിൽനിന്ന് ആശയങ്ങൾ പോസ്റ്ററുകളായോ രണ്ടോ മൂന്നോ മിനിറ്റുള്ള വീഡിയോയായോ അനിമേഷൻ ദൃശ്യങ്ങളായോ സാമൂഹികമാധ്യമങ്ങളിൽ നിറയും. ബോളിവുഡ് താരങ്ങളടക്കം ഷെയർ ചെയ്യുന്നു. ലോകം ലോക്കായിട്ടും ഇവരുടെ മുറി ലോക്ക് ആയില്ല. ചിരിക്കാൻ പിശുക്കുള്ള മലയാളിയുടെ ചുണ്ടിന്റെ പൂട്ടുതകർത്ത് ചിരിക്കും ചിന്തയ്ക്കും വകയൊരുക്കി തയ്യാറാക്കിയത് 55 വീഡിയോ, ഇഷ്ടംപോലെ പോസ്റ്ററുകൾ. പറഞ്ഞതെല്ലാം കോവിഡിനെപ്പറ്റി, മുഖാവരണത്തെപ്പറ്റി, നിയമം ലംഘിച്ചാൽ പണികിട്ടുന്ന വഴികളെപ്പറ്റി. ആശയം, സാക്ഷാത്കാരം, അഭിനയം എല്ലാം പോലീസുകാർ. കോവിഡിനെ പേടിച്ചോടുന്ന യുവാവ്, പോലീസിനും ആരോഗ്യപ്രവർത്തകനും നടുവിൽ മുണ്ടുമടക്കിക്കുത്തി, മീശ പിരിക്കുന്ന വീഡിയോ ഋത്വിക് റോഷനും സൽമാൻ ഖാനും ഷാരുഖ് ഖാനും അജയ് ദേവഗണും രാഹുൽ ദ്രാവിഡും ഉൾപ്പെട്ട ടിക്ടോക് വീഡിയോയിൽ ഇടംപിടിച്ചു. കഥ മെനഞ്ഞാൽ പറ്റിയ സിനിമാഷോട്ട് കണ്ടെത്തും. പഴയതും പുതിയതുമായ പാട്ടുകൾ ചേർക്കും. നിയമംതെറ്റിക്കാൻ വലിയ ആവേശമുള്ള ചെറുപ്പക്കാർക്കായി ന്യൂജെൻ വാക്ക് തിരയും. പ്രേംനസീറും ഷീലയുമൊക്കെ കഥാപാത്രങ്ങളായി. പൃഥ്വിരാജും നെടുമുടി വേണുവും ബിജു സോപാനവുമൊക്കെ വേഷക്കാരായി. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇത് കരുതലിന്റെ കാലമെന്ന് ഓർമിപ്പിച്ചു. മമ്മൂട്ടിയും ടൊവിനോ തോമസും ചിത്രങ്ങൾക്കായി പ്രതികരിച്ചു. ശശി തരൂരും രവി ശാസ്ത്രിയുമൊക്കെ ട്വീറ്റ് ചെയ്തു. മോഹൻലാലും മഞ്ജു വാരിയരും ഷെയർചെയ്ത് ചിരിക്ക് കൂട്ടുപിടിച്ചു. ഒരുകാലത്ത് പോലീസിന്റെ എഫ്.ബി. പേജിൽ പൊങ്കാലയിടലായിരുന്നു നാട്ടുകാരുടെ ജോലി. അക്കഥ മാറി. 14 ലക്ഷമാണ് ഫോളോവേഴ്സ്. ടിക്ടോകിൽ ഒമ്പതുലക്ഷവും. വാട്സാപ്പും ഇൻസ്റ്റഗ്രാമും യൂട്യൂബും ഷെയർ ചാറ്റും ഹലോയും ചിരിപടർത്തിനുള്ള വഴികളാണിപ്പോൾ. ലോക്നാഥ് ബെഹ്റ ഡി.ജി.പി.യായശേഷമാണ് ചിരിക്കും ചിന്തയ്ക്കും പ്രത്യേകം വിഭാഗമുണ്ടായത്. മേൽനോട്ടക്കാരനായി മനോജ് എബ്രഹാം വന്നതോടെ ഇവർ ഇടപെടാത്ത മേഖലയില്ല. ദൂരദർശനിൽ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന, കോവിഡ് ചിത്രമൊരുക്കിയ ബി.ടി. അരുൺ, ചലച്ചിത്ര സംവിധാന സഹായിയായിരുന്ന സന്തോഷ് സരസ്വതി, ക്രിയേറ്റീവ് റൈറ്റർ കെ.ആർ. കമൽനാഥ്, പത്രപ്രവർത്തനത്തിലും ഡിസൈനിങ്ങിലും മിടുക്കുള്ള പി.എസ്. സന്തോഷ്, ഇംഗ്ലീഷിൽ പോസ്റ്ററെഴുതി ട്വിറ്റർ നോക്കുന്ന പി. അഖിൽ, അനിമേഷനിലും ത്രീഡിയിലും കൈവെക്കുന്ന വി.എസ്. ബിമൽ ഇവരാണ് ആറുപേർ. പരീക്ഷയെഴുതിച്ച് കൊള്ളാമെന്നുകണ്ടാണ് ഇവരെ ഈ വിഭാഗത്തിലാക്കിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ആരോഗ്യ പ്രവർത്തകർക്കൊപ്പംനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചിരിപ്പിക്കൽ എന്നുമുണ്ടാകും. പക്ഷേ, ജോലിക്കിടെ ഇവരങ്ങനെ ചിരിക്കാറില്ല. ചിരിയെ ആയുധമാക്കി ചിരിയിലൂടെ നിയമത്തിന്റെ സന്ദേശം നൽകുകയാണ്. അത് ബോളിവുഡിലൂടെ ന്യൂസീലൻഡ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വരെയെത്തി. ചിരി ഒരായുധമാണ്. -മനോജ് എബ്രഹാം, എ.ഡി.ജി.പി. Content Highlights:world laughter day 2020; kerala police social media cell
from mathrubhumi.latestnews.rssfeed https://ift.tt/35pcTLm
via IFTTT
0 അഭിപ്രായങ്ങള്‍