തിരുവനന്തപുരം: സാലറി ചലഞ്ച് വിജയിച്ചില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തപോലെ അടുത്ത മാസങ്ങളിൽ ശമ്പളം താത്കാലികമായി വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സാലറി ചലഞ്ചിനോടുള്ള ജീവനക്കാരുടെ പ്രതികരണം നോക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സർക്കാർ ആരെയും നിർബന്ധിക്കില്ല. എന്നാൽ ഒഴിവാക്കപ്പെട്ടവരൊഴികെ എല്ലാവരും സ്വമേധയാ ഒരുമാസത്തെ ശമ്പളംതന്നെ നൽകാൻ തയ്യാറാകണം. കഴിവിനനുസരിച്ചുള്ള സംഭാവന എന്നത് ഗുണംചെയ്യില്ലെന്നാണ് അനുഭവം. ഏറ്റവുംകൂടുതൽ കഴിവുള്ളവരാണ് 2018-ലെ സാലറി ചലഞ്ചിൽ ഏറ്റവുംകുറച്ച് സംഭാവനചെയ്തത്. രാഷ്ട്രീയമത്സരത്തിന് തുനിയാതെ എല്ലാവരുംസഹകരിച്ചാൽ ശമ്പളം വെട്ടിക്കുറയ്ക്കാതെ കേരളത്തിന് രാജ്യത്തിനുമുന്നിൽ പുതുമാതൃക അവതരിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണമായി നൽകുന്നില്ല. തെലങ്കാന പകുതി ശമ്പളം കട്ടുചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതിശമ്പളം വിതരണംചെയ്യാതെ മാറ്റിവെച്ചു. ഇതേമാതൃകയിൽ ശമ്പളം കുറച്ചാൽ ആർക്കും കോടതിയിൽപ്പോകാനുമാവില്ല. പത്തോ പന്ത്രണ്ടോ ഗഡുക്കളായി ശമ്പളം സംഭാവനചെയ്യാം. ശമ്പളക്കുടിശ്ശികയിൽ നിന്നുള്ള പണം, പി.എഫ്. വായ്പയിൽനിന്നുള്ളത് തുടങ്ങിയവയും അനുവദിക്കും. ഇക്കാര്യങ്ങളെല്ലാം സംഘടനകളുമായി ചർച്ചചെയ്യും- അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2UBS63u
via IFTTT
0 അഭിപ്രായങ്ങള്‍