വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്ക് സഹായം. 100 കോടി ഡോളറാണ് ലോകബാങ്ക് ഇന്ത്യയ്ക്ക് നൽകുക. രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങൾ വർധിപ്പിക്കുക, ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ഇന്ത്യയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ പാകിസ്താന് 20 കോടി ഡോളറും അഫ്ഗാനിസ്താന് 10 കോടി ഡോളറും ലോകബാങ്ക് അനുവദിച്ചു. ശ്രീലങ്കയ്ക്ക് 12.86 കോടി, മാലദ്വപിന് 73 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ 25 രാജ്യങ്ങൾക്കായി 190കോടി ഡോളറിന്റെ പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പിന്നീടത് 45 രാജ്യങ്ങൾക്കായി പുനർനിർണയിച്ചു. 16,000 കോടി ഡോളർ അടുത്ത 15 മാസങ്ങൾക്കുള്ളിൽ വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾക്ക് ഗ്രാന്റ് അനുവദിക്കാനുള്ള പ്രവർത്തനങ്ങൾ ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകും. രോഗമുക്തരാകുന്നതിനുള്ള സമയം കുറയ്ക്കുക, രാജ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, രോഗപ്പകർച്ചയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്ന സാധാരണക്കാരും ദരിദ്രരുമായവരെ സഹായിക്കുക എന്നിവയാണ് 16,000 കോടി ഡോളർ സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യങ്ങൾ. വികസ്വര രാജ്യങ്ങളെ കോവിഡ് -19 പകർച്ചയിൽ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ലോകബാങ്ക അധികൃതർ പറയുന്നത്. വികസ്വര രാജ്യങ്ങളെ സഹായിക്കാൻ മറ്റ് ഏജൻസികളെയും സന്നദ്ധ സംഘടനകളെയും പ്രേരിപ്പിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. Content Highlights:World Bank Approves $1 Billion Emergency Financing For India
from mathrubhumi.latestnews.rssfeed https://ift.tt/39zcvdG
via IFTTT
0 അഭിപ്രായങ്ങള്‍