സംസ്‌കൃത പണ്ഡിതന്‍ കെ.പി. അച്യുത പിഷാരടി അന്തരിച്ചു

പട്ടാമ്പി: സംസ്കൃത-വ്യാകരണ പണ്ഡിതനും അധ്യാപകനുമായിരുന്ന കെ.പി.അച്യുത പിഷാരടി (109) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. പണ്ഡിതരാജൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമയുടെ ശിഷ്യരിലെ അവസാന കണ്ണിയാണ് അച്യുത പിഷാരടി. ജ്യേഷ്ഠൻ നാരായണ പിഷാരടിയാണ് ആദ്യഗുരു. അദ്ദേഹത്തിന്റെ കീഴിലെ പഠനത്തിനുശേഷമാണ് പുന്നശ്ശേരി നമ്പിയുടെ സാരസ്വതോദ്യോതിനി സംസ്കൃത പാഠശാലയിൽ നാലുവർഷത്തോളം പഠിച്ച് സാഹിത്യശിരോമണി ജയിച്ചത്. ഇതിനുശേഷം 1939 ൽ തൃപ്രയാർ പെരിങ്ങോട്ടുകര സ്കൂളിൽ സംസ്കൃതാധ്യാപകനായി അധ്യാപക ജീവിതത്തിന് തുടക്കമിട്ടു. അതിന് മുമ്പ് ചെല്ലു എഴുത്തച്ഛന്റെ നിർദേശപ്രകാരം എട്ടാംക്ലാസ് പഠനത്തിനുശേഷം വീടിനടുത്തുള്ള കുളമുക്കിലെ സ്കൂളിൽ പഠിപ്പിക്കാൻ പോയിരുന്നു. പെരിങ്ങോട്ടുകരയിൽനിന്ന് വടകര കാവിൽ രാമപ്പണിക്കരുടെ സംസ്കൃത വിദ്യാലയം, പാവറട്ടി സംസ്കൃത കോളേജ്, ചെമ്പ്ര ഹൈസ്കൂൾ, കോഴിക്കോട് സെന്റ് ജോസഫ്സ്, കോഴിക്കോട് ഗണപത് ഹൈസ്കൂൾ, താനൂർ ദേവധാർ തുടങ്ങി എട്ടോളം സ്ഥാപനങ്ങളിലായി അധ്യാപനസപര്യ തുടർന്നു. പുതുശ്ശേരി മനയ്ക്കൽ പശുപതി നമ്പൂതിരി, തൃക്കോവിൽ പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ എന്നിവരുടെ മകനായി 1911-ലാണ് അച്യുതപിഷാരടി ജനിച്ചത്. അവിവാഹിതനാണ്. 2011ൽ സാമൂതിരിരാജാവിൽനിന്ന് ദേവീപുരസ്കാരം ലഭിച്ചു. 2012ൽ വിശ്വസംസ്കൃത പ്രതിഷ്ഠാൻ പണ്ഡിതരത്നം ബഹുമതിനൽകി ആദരിച്ചു. ശ്രീശങ്കരാചാര്യമഠം ആചാര്യ ബഹുമതി നൽകി ആദരിച്ചു. ഒളപ്പമണ്ണ പുരസ്കാരം, രേവതി പട്ടത്താനം എന്നിവയും ലഭിച്ചിട്ടുണ്ട്. Content Highlights:kp achutha pisharodi passes away

from mathrubhumi.latestnews.rssfeed https://ift.tt/2KQ3vaA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍