| Dr.Annett Plaut |
ലണ്ടൻ: ശബ്ദം കൂടിയതിന്റെ പേരിൽ. 29 വർഷം പ്രവർത്തിപരിചയമുള്ള അധ്യാപികയെയാണ് ശബ്ദക്കൂടുതലിന്റെ പേരിൽ യുകെയിലെ എക്സിറ്റർ സർവകലാശാല പടിയിറക്കി വിട്ടത്. ഡോ അനെറ്റ് പ്ലോട്ടാണ് സർവകലാശാലയുടെ അനീതിക്കിരയായത്. അന്യായ നടപടി ഏറ്റവാങ്ങി വീട്ടിലിരിക്കാൻ അനെറ്റ് തയ്യാറായില്ല. നിയമപരമായി നീങ്ങാനായിരുന്നു അവരുടെ തീരുമാനം.
സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അധ്യാപികയായിരുന്നു ഡോ അനെറ്റ്. സർവകലാശാല പക്ഷപാതപരമായി പെരുമാറിയെന്നും മാനസിക സമ്മർദം നിയന്ത്രിക്കാൻ തനിക്ക് വൈദ്യസഹായം തേടേണ്ടി വന്നെന്നും പറഞ്ഞാണ് അനെറ്റ് പരാതി നൽകിയത്.
കുട്ടിക്കാലം മുതൽക്കെ തനിക്ക് ശബ്ദം കൂടുതലാണ്. തനിക്ക് ഒച്ച കൂടുതലായതിനാലും താൻ ഒരു സ്ത്രീയായതിനാലുമാണ് അനീതി നേരിടേണ്ടിവന്നതെന്ന് അനെറ്റ് പറയുന്നു. സർവകലാശാലയിലെ ആദ്യ വനിതാ അധ്യാപികയാണ് അനെറ്റ്. തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവ പരിജ്ഞാനം കണക്കിലെടുക്കാതെയാണ് നിഷ്കരുണം പുറത്താക്കിയതെന്ന് അനെറ്റ് പറഞ്ഞു.
സംസാരിക്കുമ്പോൾ ശബ്ദക്കൂടുതലുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് തനിക്ക് ശബ്ദക്കൂടുതൽ വന്നതെന്ന് അവർ പറഞ്ഞു. വർഷങ്ങളോളം ജോലി ചെയ്തിട്ടും തന്റെ ശബ്ദം ഒരു പ്രശ്നമായിരുന്നില്ല. എക്സിറ്റർ സർവകലാശാല മാത്രമാണ് തനിക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചത്. തന്റെ ശബ്ദം കുറയ്ക്കാൻ സർവകലാശാല സമ്മർദ്ദം ചെലുത്തിയതായി അനെറ്റ് പറഞ്ഞു.
രണ്ട് പിഎച്ച്ഡി വിദ്യാർത്ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അനെറ്റിനെ പിരിച്ചുവിട്ടതെന്നാണ് സർവകലാശാലയുടെ വാദം. എന്നാൽ അനെറ്റിന്റെ പിരിച്ചുവിടൽ നീതിരഹിതമാണെന്നാണ് എംപ്ലോയ്മെന്റ് ട്രിബ്യൂണൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ട്രിബ്യൂണലിന്റെ വിധി. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് സർവകലാശാലയുടെ നിലപാട്
0 അഭിപ്രായങ്ങള്‍