ഷിബുവിനെ തേടിയെത്തി പഴയൊരു യൂത്ത് കോണ്‍ഗ്രസുകാരി;ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ചേർപ്പ്: 22 വർഷമായി ശരീരം തളർന്നുകിടക്കുകയാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഷിബു ജോർജ്. ഈ തളർച്ചയ്ക്കിടയിലും ഷിബുവിനെ തേടിയെത്തി ആലുവയിൽനിന്നൊരു കൈത്താങ്ങ്. പഴയൊരു യൂത്ത് കോൺഗ്രസുകാരി സോണിയ. ചുണങ്ങൻവേലി തങ്കച്ചന്റെയും അന്നയുടെയും മകളായ സോണിയയും ഷിബു ജോർജും രജിസ്ട്രാറുടെ സാന്നിധ്യത്തിൽ വിവാഹിതരായി കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഫോണിലൂടെ ആശംസകൾ നേർന്നു. ഷിബുവിന്റെ സഹപ്രവർത്തകരായിരുന്ന ജോസഫ് ടാജറ്റ്, ജോൺ ഡാനിയൽ, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ ചടങ്ങിനെത്തി. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, സി.പി.എം. നേതാക്കളായ സെബി ജോസഫ് പല്ലിശ്ശേരി, എം. മധു, പി. ചന്ദ്രൻ ബി.ജെ.പി. നേതാക്കളായ പി. ഗോപിനാഥ്, വിജയൻ ചേന്ദനാത്ത് തുടങ്ങിയവരും സാക്ഷികളായി. ഓൺലൈൻ മാട്രിമോണിയൽ വഴിയാണ് ആറ് മാസംമുമ്പ് ഷിബുവും സോണിയയും കണ്ടുമുട്ടുന്നത്. തുടർന്ന് സോണിയ ഷിബുവിന്റെ വീട്ടിലെത്തി അവസ്ഥ നേരിട്ട് മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാനുള്ള സന്നദ്ധത അറിയിച്ചു. സോണിയ ബെംഗളൂരുവിൽ കോസ്മറ്റോളജി കോഴ്സ് പൂർത്തിയാക്കിയശേഷം ഇറാക്കിൽ അമേരിക്കൻ ക്യാമ്പിൽ മൂന്ന് കൊല്ലം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ കോസ്മറ്റോളജിസ്റ്റ് ആയി ജോലി നോക്കുന്നു. 2009 ജനുവരി 30-നാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ഷിബുവിന് പരിക്കേറ്റത്. അടൂരിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ക്യാമ്പ് കഴിഞ്ഞ് മടങ്ങാനിരിക്കെയായിരുന്നു അപകടം. അഞ്ച് ദിവസത്തിനുശേഷമാണ് ഓർമ തിരിച്ചുകിട്ടിയത്. ആറ് മാസത്തിനുശേഷം വീൽചെയറിൽ ഇരിക്കാൻ തക്ക ആരോഗ്യം തിരിച്ചുകിട്ടിയെങ്കിലും 22 കൊല്ലമായി അതേ അവസ്ഥ തുടരുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവവിദ്യാർഥിയായ ഷിബുവിന്റെ സഹപാഠികൾ രണ്ട് പേർക്കുമുള്ള സ്വർണമോതിരം സമ്മാനമായി നൽകി.

from mathrubhumi.latestnews.rssfeed https://ift.tt/3p9ewqY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍