മുംബൈ: മയക്കുമരുന്ന് പാർട്ടി നടത്തി വിവാദമായ കപ്പൽ കോർഡെലിയ ഒഴുകുന്ന ആഡംബര കൊട്ടാരമാണ്. കടലിന്റെ മകളെന്നാണ് കോർഡെലിയ എന്ന വാക്കിന്റെ അർഥം. രണ്ടാഴ്ച മുമ്പാണ് ഈ കപ്പൽ ഉദ്ഘാടനം ചെയ്തത്. 1,200 പേർക്ക് കപ്പലിൽ സഞ്ചരിക്കാനാവും. 11 നിലകളിലായി 796 കാബിനുകളുണ്ട്. നീന്തൽക്കുളം, മൂന്ന് റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പാ, തിയേറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡി.ജെ. പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പൽ. മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക്. മുംബൈ -കൊച്ചി സർവിസും ഇവർ നടത്തുന്നുണ്ട്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്റെ പഴയ ക്രൂസ് കപ്പലാണിത്. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികൾക്കായുള്ള വലിയ കളിസ്ഥലവും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സിയും കോർഡെലിയ ക്രൂയിസ് കപ്പൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഒക്ടോബർ രണ്ടുമുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുംബൈ തുറുമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. സംഗീത പരിപാടി എന്ന നിലയിലാണ് പാർട്ടി സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടി.വി.യാണ് പരിപാടിയുടെ സംഘാടകർ. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയായിരുന്നു പാർട്ടിക്ക് ആളെക്കൂട്ടിയത്. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ പാർട്ടി തുടങ്ങി. കപ്പലിൽ ഉണ്ടായിരുന്ന എൻ.സി.ബി. ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റുചെയ്തു. ഏഴു മണിക്കൂറോളം പരിശോധന നീണ്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3DcwyO6
via IFTTT
0 അഭിപ്രായങ്ങള്‍