മുല്ലപ്പെരിയാർ: 142 അടി സുരക്ഷിതമെന്ന് കേരളം സമ്മതിച്ചതായി മേൽനോട്ട സമിതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് 142 അടി വെള്ളം സംഭരിക്കാൻ എല്ലാത്തരത്തിലും സുരക്ഷിതമാണെന്ന് കേരളവും തമിഴ്‌നാടും അംഗീകരിച്ചതായി മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. അതേസമയം, ജലനിരപ്പ് 139 അടിയിൽ കൂടാനേ പാടില്ലെന്ന് കേരളം ബുധനാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജലനിരപ്പിന്റെ കാര്യത്തിൽ മാറ്റമൊന്നും വേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിൽ മറുപടിയറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി, കേസ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കാനായി മാറ്റി.സുപ്രീംകോടതി നിർദേശപ്രകാരം മേൽനോട്ടസമിതി ചൊവ്വാഴ്ച ചേർന്ന യോഗത്തിന്റെ മിനുട്‌സിലാണ് ഇരു സംസ്ഥാനങ്ങളും 142 അടി വെള്ളം താങ്ങാൻ അണക്കെട്ടിന് ശേഷിയുണ്ടെന്ന് സമ്മതിച്ചതായി പറയുന്നത്. അണക്കെട്ട് 142 അടി വെള്ളം സംഭരിക്കുമ്പോഴും ഘടനാപരമായും ജലശേഷിയിലും ഭൂകമ്പപ്രതിരോധ ശേഷിയിലും സുരക്ഷിതമാണെന്ന് ഇരു സംസ്ഥാനങ്ങളും സമ്മതിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ജലനിരപ്പ് സംബന്ധിച്ച് നേരത്തേ തീരുമാനിച്ച റൂൾ കർവിന്റെ കാര്യത്തിൽ മാറ്റം വേണ്ടെന്ന തീരുമാനത്തോട് കേരളം എതിർപ്പറിയിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി സുപ്രീംകോടതിയിൽ പറഞ്ഞു. ജലനിരപ്പിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി.അണക്കെട്ടിന്റെ ഉറപ്പിന്റെ കാര്യത്തിൽ മേൽനോട്ട സമിതി നടപടി സ്വീകരിക്കണമെന്നും ഒരു ജീവൻപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.സമിതിയുടെ തീരുമാനത്തെ കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എതിർത്തു. തുടർച്ചയായ വർഷങ്ങളിൽ കേരളത്തിൽ പ്രളയമുണ്ടാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടുതന്നെ പ്രളയത്തിനുള്ള കാരണമാണ്. ഒരു പരിധിക്കപ്പുറം അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിട്ടാലും പ്രളയമുണ്ടാകും. കനത്ത മഴയത്ത് 142 അടി അപകടകരമാണ്. പരമാവധി 139 അടിയിൽ നിർത്തിയാൽ അപകടാവസ്ഥ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, കേരളത്തിന്റെ ആശങ്കകൾ അനാവശ്യമാണെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ വിധിപ്രകാരം 142 അടി നിലനിർത്താൻ അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി.

from mathrubhumi.latestnews.rssfeed https://ift.tt/3nxHTlX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍