യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താനിൽ പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എൻ. ആവശ്യപ്പെട്ടു. ''സെപ്റ്റംബർ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങൾ മുന്നോട്ടുവരണം. ഇല്ലെങ്കിൽ പതിനായിരങ്ങൾ പട്ടിണിയിലാവും'' -അഫ്ഗാനിസ്താനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ പകുതിയിലേറെ പേർക്കും അടുത്തവർഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു. പാകിസ്താൻ അതിർത്തി അടച്ചു ഇസ്ലാമാബാദ്: അഫ്ഗാനിസ്താനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിർത്തി ചെക്പോസ്റ്റ് പാകിസ്താൻ അടച്ചു. അഭയാർഥിപ്രവാഹം വർധിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷാവെല്ലുവിളികൾ നിലനിൽക്കുന്നതിനാലാണ് അതിർത്തി അടച്ചിടുന്നതെന്ന് പാകിസ്താൻ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. എന്നാൽ, എത്രദിവസം അടച്ചിടൽ നീണ്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിർത്തിയിലെ സുരക്ഷ പാകിസ്താൻ വർധിപ്പിച്ചിട്ടുണ്ട്. കണക്കുകൾപ്രകാരം 30 ലക്ഷം അഫ്ഗാൻ അഭയാർഥികളാണ് ഇപ്പോൾ പാകിസ്താനിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3hgWboP
via IFTTT
0 അഭിപ്രായങ്ങള്‍