കൊല്ലം : മുന്നണിമാറ്റത്തെപ്പറ്റി ചർച്ചചെയ്യാൻ ആർ.എസ്.പി. നിർബന്ധിതമാകുന്നു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് ശക്തമായ ആവശ്യം ഉയരുമെന്നാണ് സൂചന. എന്നാൽ സംഘടനാതലത്തിൽ ഇതു ചർച്ചാവിഷയമാക്കാൻ സി.പി.എമ്മിൽനിന്നുള്ള ക്ഷണം അനിവാര്യമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ്.വിട്ട് ആർ.എസ്.പി. പുറത്തുവരണമെന്ന് കോടിയേരി ബാലകൃഷ്ണൻ ഒന്നിലേറെത്തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളിൽനിന്നുള്ള ക്ഷണത്തിനാണ് പാർട്ടിയിലെ ഒരുവിഭാഗം കാത്തിരിക്കുന്നത്. ഇത്തരമൊരു ക്ഷണത്തിലൂടെയേ പാർട്ടിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ എന്നതാണ് കാരണം. 2014-ൽ കൊല്ലം ലോക്സഭാ സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചപ്പോൾ അപമാനിക്കപ്പെട്ടതിനെത്തുടർന്നാണ് ഇടതുമുന്നണിവിടാൻ പാർട്ടി പൊടുന്നനെ തീരുമാനമെടുത്തത്. ഏതാനും പ്രമുഖ നേതാക്കളുടെമാത്രം തീരുമാനമായിരുന്നു അത്. വൈകാരികമായ തീരുമാനമായതിനാലാണ് അന്ന് പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകാതിരുന്നത്. എന്നാൽ ഇനിയൊരു മുന്നണിമാറ്റത്തിന് തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ കഴിയില്ല. കീഴ്ഘടകങ്ങളിലടക്കം ചർച്ചചെയ്തശേഷമേ തീരുമാനത്തിലെത്താനാകൂ. മുന്നണിമാറ്റത്തിന് പാർട്ടി പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും മാനസികമായി തയ്യാറാണ്. ഇടതുപക്ഷപ്പാർട്ടിക്ക് അത്തരമൊരു മുന്നണിയിൽ മാത്രമേ നിലനിൽക്കാനാകൂ എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആർ.എസ്.പി.യെ സ്വീകരിക്കാൻ സി.പി.എമ്മിനും വലിയ മടിയുണ്ടാകില്ല. കൊല്ലം ലോക്സഭാ സീറ്റും എം.പി. എൻ.കെ.പ്രേമചന്ദ്രനുമാണ് പെട്ടെന്നൊരു തീരുമാനത്തിലെത്താൻ തടസ്സം. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന്റെ പ്രബല നേതാക്കളെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ മുഖമായും സി.പി.എമ്മിന്റെയും സർക്കാരിന്റെയും നയങ്ങളുടെ പ്രധാന വിമർശകനായും നിൽക്കുന്നത് പ്രേമചന്ദ്രനാണ്. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവി പാർട്ടിയിൽ പ്രശ്നങ്ങൾക്കും കൊഴിഞ്ഞുപോക്കിനും വഴിവെച്ചിട്ടുണ്ട്. യു.ഡി.എഫ്. മേധാവിത്വമുള്ള സഹകരണ ബാങ്ക് ഭരണസമിതികളിൽപ്പോലും തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പിനുമുൻപ് പാർട്ടിയിലെ ഒരു പ്രമുഖ നേതാവ് ഇടതുപക്ഷവുമായി ചർച്ചനടത്തിയിരുന്നെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സി.പി.ഐ.യിൽ ചേരാനൊരുങ്ങിയ ഒരു സംസ്ഥാന കമ്മിറ്റിയംഗത്തെ അവസാനനിമിഷം പിന്തിരിപ്പിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3n3pIWJ
via IFTTT
0 അഭിപ്രായങ്ങള്‍