ശാസ്താംകോട്ട(കൊല്ലം): നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്കു മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടർന്ന് വാദം കേൾക്കുന്നതിനായി കേസ് 12 മണിയിലേക്കുമാറ്റി. ആളൂർ എഴുതിത്തയ്യാറാക്കിയ അപേക്ഷ വായിക്കുകയായിരുന്നു. കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂർ വാദിച്ചു. എന്നാൽ, ആളൂരിന്റെ വാദം അസി.പബ്ളിക് പ്രോസിക്യൂട്ടർ(എ.പി.പി.) കാവ്യനായർ എതിർത്തു. നിലവിൽ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമല്ലെന്നും മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവർ വാദിച്ചു. കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നും എ.പി.പി. വാദിച്ചു. വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്ട്രേറ്റ് എ.ഹാഷിം ഉത്തരവായി. മൂന്നു ദിവസത്തേക്കായിരുന്നു കിരണിനെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ബുധനാഴ്ച വൈകീട്ട് തിരികെ ഹാജരാക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോടതിയിൽ ഹാജരാക്കി നെയ്യാറ്റിൻകര പ്രത്യേക സബ്ജയിലേക്ക് അയയ്ക്കുകയായിരുന്നു. അതിനാൽ വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പും നടന്നില്ല. എങ്കിലും രണ്ടു ദിവസം കൊണ്ട് കിട്ടാവുന്ന മുഴുവൻ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രോഗം മാറുമ്പോൾ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. 21-ന് പുലർച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്. Content Highlights:vismaya case adv ba aloor appeared in court for accused kiran kumar
from mathrubhumi.latestnews.rssfeed https://ift.tt/3ymhjjc
via IFTTT
0 അഭിപ്രായങ്ങള്‍