മകനേ, ആ ചിത്രവുമായി ‘അമ്മ’ കാത്തിരിക്കുന്നു...

ഗുരുവായൂർ : 20 വർഷംമുമ്പ് ഗുരുവായൂർ നടയിൽവെച്ച് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ച ഒരു രണ്ടുവയസ്സുകാരനെ ഇപ്പോഴും തിരയുകയാണ് ആ 'അമ്മ'. കൈയിലുള്ളത് അവനൊപ്പം അന്നെടുത്ത ഫോട്ടോകൾ. കൊല്ലം ചവറ 'രോഹിണി'യിൽ ലീനയാണ് പഴയൊരോർമയുമായി കാത്തിരിക്കുന്നത്. ദർശനത്തിന് നല്ല തിരക്കുള്ളൊരു ദിവസമായിരുന്നു അത്. ഭർത്താവ് അനിലും മക്കളായ നീതുവും ഗീതുവും ഒപ്പമുണ്ട്. വരിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ രണ്ടുവയസ്സുള്ള ഒരു കുട്ടിയുമായി ഒരപ്പൂപ്പനും അമ്മൂമ്മയും. കണ്ടപാടെ അമ്മൂമ്മയെ വിട്ടുവന്ന കുഞ്ഞ് ലീനയെ ചുറ്റിപ്പിടിച്ചു. എടുക്കാനായി ആംഗ്യവും കാട്ടി. മാറോടുചേർത്തപ്പോൾ അവൻ ഒട്ടിക്കിടന്നു. ഇതുകണ്ട് കണ്ണീരോടെയാണ് അമ്മൂമ്മ പറഞ്ഞത്'. ''എന്റെ മോളുടെ കുഞ്ഞാ. ബൈക്കപകടത്തിൽ അവൾ മരിച്ചു''. തന്റെ മകളുടെ അതേ ഛായയുള്ളതുകൊണ്ടായിരിക്കാം കുട്ടി സ്നേഹം കാട്ടിയതെന്നുകൂടി അമ്മൂമ്മ ലീനയെ നോക്കി പറഞ്ഞു. .ഗീതു അനിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം അന്നവർ ഒരുമിച്ചാണ് ദർശനവും തുലാഭാരവും നടത്തിയത്. കുട്ടിയും ഗീതുവും നീതുവും കുറച്ചുനേരംകൊണ്ട് നല്ല ചങ്ങാതിമാരുമായി. ഒന്നിച്ചുള്ള ഫോട്ടോ പകർത്തി. മടങ്ങുമ്പോൾ അമ്മൂമ്മയിൽനിന്ന് വിലാസം വാങ്ങി, ഫോട്ടോകൾ പ്രിന്റെടുത്ത് അയക്കാമെന്നും പറഞ്ഞു. പക്ഷേ, പിന്നീട് ഫോട്ടോ പ്രിന്റ് ചെയ്തുവെച്ചെങ്കിലും വിലാസം എവിടെയോ നഷ്ടപ്പെട്ടിരുന്നു. അവരുടെ വീടും സ്ഥലവുമൊന്നും കൃത്യമായി അറിയില്ല. തൃശ്ശൂർ ജില്ലയിലുള്ളവരാണന്നുമാത്രം അറിയാം. നെടുമങ്ങാട് എസ്.എൻ.വി. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ലീന. ഇക്കഴിഞ്ഞ മേയ് 24-ന് 'ബ്രദേഴ്സ് ഡേ'യ്ക്ക് ലീനയുടെ മൂത്തമകൾ നീതു അനിൽ ഫെയ്സ്ബുക്കിൽ വികാരനിർഭരമായൊരു കുറിപ്പ് പോസ്റ്റുചെയ്തു. ആ സഹോദരനെ ഒന്നുകണ്ടിരുന്നെങ്കിൽ എന്നായിരുന്നു പോസ്റ്റ്. മാത്രമല്ല, അമ്മ അവനെ കാത്തിരിക്കുന്നുവെന്നും നേരിട്ടുവന്നാൽ ഒന്നിച്ചുള്ള ഫോട്ടോകൾ തരാമെന്നും നീതു കൂട്ടിച്ചേർത്തു. ഒപ്പം ഫോൺനമ്പറും. കുഞ്ഞ് ഇപ്പോൾ യുവാവായിട്ടുണ്ടാകും. ചേച്ചിമാരും വലുതായി. പരസ്പരം തിരിച്ചറിയാൻപോലും കഴിഞ്ഞെന്നു വരില്ല. എങ്കിലും അവർ കാത്തിരിപ്പുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/3iciHjK
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍