തൃശ്ശൂർ: കൊടകരയിൽ കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ കുഴൽപ്പണം കവർന്ന കേസിൽ അന്വേഷണം ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചനനൽകി. ഹാജരാകാനാവശ്യപ്പെട്ട് തിങ്കളാഴ്ച സുരേന്ദ്രന് നോട്ടീസ് അയക്കുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ബി.ജെ.പി. മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ചോദ്യംചെയ്തു. കുഴൽപ്പണക്കേസുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന നിലപാടിലായിരുന്നു പത്മകുമാർപണം നഷ്ടപ്പെട്ടുവെന്ന് കൊടകര പോലീസിൽ പരാതിനൽകിയ ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളെ ചോദ്യംചെയ്യുക. സംഭവം നടന്നതിന് മൂന്ന് ദിവസംമുന്പ് ധർമരാജന്റെ ഫോണിലേക്ക് സംസ്ഥാന നേതാക്കളുടെ വിളിയെത്തിയിട്ടുണ്ടെന്നും ഒരു നേതാവ് മൂന്ന് ദിവസങ്ങളിലായി 29 തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.കാറിൽ 25 ലക്ഷമാണ് ഉണ്ടായിരുന്നതെന്നാണ് ധർമരാജൻ പോലീസിൽ നൽകിയിരുന്ന മൊഴി. എന്നാൽ ഒന്നേകാൽ കോടിയോളം രൂപ പ്രതികളിൽനിന്ന് കണ്ടെത്തിയതോടെ ധർമരാജന് കൂടുതൽ കാര്യങ്ങൾ പറയേണ്ടിവന്നു. പാർട്ടിയുടെയോ തിരഞ്ഞെടുപ്പിന്റെയോ ഒരു ചുമതലയുമില്ലാത്ത ധർമരാജനുമായി തൃശ്ശൂർ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും എന്തിന് ബന്ധപ്പെട്ടു എന്ന ചോദ്യമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.ഇതേവരെ ചോദ്യംചെയ്ത നേതാക്കൾ നൽകിയതെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ്. തിരഞ്ഞടുപ്പ് പ്രചാരണ സാമഗ്രികളുമയി ധർമരാജൻ തൃശ്ശൂരിൽ എത്തിയെന്നാണ് ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഭാരവാഹികൾ പോലീസിനോട് പറഞ്ഞത്. എന്നാൽ എന്ത് പ്രചാരണ സാമഗ്രിയാണെന്ന ചോദ്യത്തിന് അതറിയാൻ ലെഡ്ജർ പരിശോധിക്കണമെന്നായിരുന്നു മറുപടി.യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ, ഓഫീസ് സെക്രട്ടറി ജി. ഗിരീഷ്, മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്താ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്, സുജയ് സേനന്റെ സുഹൃത്ത് പ്രശാന്ത്, ധർമരാജന്റെ ഡ്രൈവർ ജംഷീർ, കാറിൽ കൂടെയുണ്ടായിരുന്ന റഷീദ് തുടങ്ങിയവരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3wNczCG
via IFTTT
0 അഭിപ്രായങ്ങള്‍