സ്നേഹത്തിന്റെ പൂരമൊഴിഞ്ഞു; പ്രിയപാപ്പാനെ യാത്രയാക്കാൻ ബ്രഹ്മദത്തൻ എത്തി

കൂരോപ്പട: മൂന്ന്‌ പതിറ്റാണ്ടായി തന്നെ പരിപാലിച്ച ഓമനച്ചേട്ടന് യാത്രാമൊഴി നൽകാൻ പല്ലാട്ട് ബ്രഹ്മദത്തൻ എത്തി. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ഓമനച്ചേട്ടൻ(ദാമോദരൻ നായർ-74) അർബുദരോഗത്തെത്തുടർന്ന് അന്തരിച്ചപ്പോഴാണ് തന്റെ സ്നേഹം തുന്പിെക്കെയിലേറ്റി ബ്രഹ്മദത്തൻ എത്തിയത്. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടൻ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകൾ തിരികെ സ്നേഹം നൽകുന്ന അപൂർവം പാപ്പാന്മാരിൽ ഒരാളായിരുന്നു ഓമനച്ചേട്ടൻ.ബ്രഹ്മദത്തൻ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വർഷമായി പാപ്പാൻ ഓമനച്ചേട്ടൻതന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു. ആനപ്രേമികൾക്കും ഈ ആനയും ആനക്കാരനും പ്രിയങ്കരരായിരുന്നു. ഇവരുടെ സ്നേഹപ്രകടനങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂർ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടൻ മരിച്ചതിനെത്തുടർന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലമ്പാറയിൽനിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വീടിന്റെ തിണ്ണയിൽ കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തിന്റെ സമീപം എത്തിയ ആന തുമ്പിക്കൈ ഉയർത്തി പ്രണാമമർപ്പിച്ചപ്പോൾ ഓമനച്ചേട്ടന്റെ മക്കളായ രാജേഷും പ്രിയയും പ്രീതയും മറ്റുബന്ധുക്കളും പൊട്ടിക്കരയുകയായിരുന്നു. ഓമനച്ചേട്ടന്റെ മകൻ രാജേഷ് ആനയുടെ തുമ്പിക്കൈയിൽ പിടിച്ച് കരഞ്ഞപ്പോൾ ആനയുടെ കണ്ണുകളും നിറഞ്ഞുതുളുമ്പിയത് നാട്ടുകാരെയും സങ്കടത്തിലാക്കി. പത്തുമിനിട്ടോളം ആന മൃതശരീരത്തിനുമുൻപിൽ നിന്നശേഷം സങ്കടത്തോടെ മടങ്ങി. തുടർന്ന് ശവസംസ്കാരചടങ്ങുകൾ പൂർത്തിയാക്കി.

from mathrubhumi.latestnews.rssfeed https://ift.tt/3ihKGOT
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍