അന്തിക്കാട് (തൃശ്ശൂർ): കട്ടൻകാപ്പി കൊടുത്ത് ഇരട്ടക്കുഞ്ഞുങ്ങളുടെ വിശപ്പടക്കേണ്ടിവന്ന ലളിതയുടെ ദുരവസ്ഥ മാതൃഭൂമിയെയും അതുവഴി നല്ല മനസ്സുകളെയും അറിയിച്ചത് അന്തിക്കാട് കല്ലിടവഴിയിലെ പീച്ചേടത്ത് അശോകൻറെ ഭാര്യ കോമളം. ലളിതയുടെ കുഞ്ഞുങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണേ എന്ന കോമളത്തിന്റെ ഫോൺ കോൾ വാർത്തയായി. അത് കേരളമറിയുകയും സഹായകരങ്ങൾ എത്തുകയും ചെയ്തു. എന്നാൽ, കോമളം സ്വന്തം പ്രതിസന്ധി ആരെയും അറിയിച്ചില്ല. ജോലിയോ വരുമാനമോ ഇല്ലാത്ത അവസ്ഥയിലാണ് കോമളത്തിന്റെ കുടുംബവും. ഒന്നരക്കൊല്ലംമുമ്പ് ലളിതയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്ന വിവരം മാതൃഭൂമിയിലൂടെ അറിഞ്ഞ് അവരുടെ വീട്ടിലെത്തിയ കോമളം ഇത്രയും കാലം ആ ബന്ധം തുടരുകയായിരുന്നു; ചെറിയ സഹായങ്ങൾ നൽകിക്കൊണ്ട്. എന്നാൽ, നിർമാണത്തൊഴിലാളിയായ ഭർത്താവ് അശോകന് ലോക്ഡൗണിൽ പണിയില്ലാതായതോടെ കോമളത്തിന് സഹായം തുടരാനാവാത്ത സ്ഥിതിയായി. നേരിലെത്താനും പ്രയാസം. അങ്ങനെയാണ് അവർ മാതൃഭൂമിയെ വിവരം അറിയിച്ചത്. കുട്ടികളില്ലാത്ത ദുഃഖം മറന്നത് ലളിതയുടെ കുഞ്ഞുങ്ങളിലൂടെയായിരുന്നെന്ന് കോമളം പറയുന്നു. ഭൂമിയുടെ അവകാശികൾക്കെല്ലാം അന്നമൂട്ടുന്നവരാണ് അശോകനും കോമളവും. അടുത്തകാലംവരെ തെരുവുനായ്ക്കൾക്ക് ചോറുവെച്ച് പാത്രത്തിലാക്കി സൈക്കിളിൽ ചെന്ന് കൊടുക്കുമായിരുന്നു. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കാൻ നാട്ടുകാർ വിളിക്കുന്നതും അശോകനെയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3paaRsi
via IFTTT
0 അഭിപ്രായങ്ങള്‍