ബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗാൽവൻ അതിർത്തിയിൽ ഇന്ത്യൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൂടുതൽ ചൈനീസ് സൈനികർ മരിച്ചതായി അഭിപ്രായപ്പെട്ട ബ്ലോഗർക്ക് ചൈനയിൽ തടവുശിക്ഷ. മരിച്ച ചൈനീസ് സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിനെക്കാൾ കൂടുതലാണെന്ന് എഴുതിയ ക്വി സിമിങ്ങിനെയാണ്(38) എട്ടുമാസം തടവു വിധിച്ചത്. രക്തസാക്ഷികളെ അപമാനിക്കുന്നവർക്കെതിരേ പ്രയോഗിക്കുന്ന നിയമപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ക്വി. ഈ നിയമപ്രകാരം ഒരാളെ മൂന്നുവർഷം വരെ തടവിലാക്കാം.ഫെബ്രുവരി പത്തിനാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്ബോയിലെ അക്കൗണ്ടിലൂടെ ക്വി വിവാദ പരാമർശം നടത്തിയത്. 25 ലക്ഷം പേർ ക്വിയെ ഫോളോ ചെയ്യുന്നുണ്ട്. ക്വിയെ ഒരു വർഷത്തേക്ക് വിലക്കിയതായി വെയ്ബോയും അറിയിച്ചു. പരസ്യമായി മാപ്പുപറയണമെന്നും വിധിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമമായ സി.സി.ടി.വി.യിൽ പ്രത്യക്ഷപ്പെട്ട ക്വി പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു.കഴിഞ്ഞവർഷം ജൂണിലാണ് അതിർത്തിയിൽ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ ഏറ്റുമുട്ടിയത്. 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആളപായം ഉണ്ടായതായി സ്ഥിരീകരിക്കാൻ ചൈന ആദ്യം തയ്യാറായില്ല. മാസങ്ങൾക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് നാലു സൈനികർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്. എന്നാൽ, നാല്പതോളം ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായി യു.എസ്. അടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SJu202
via IFTTT
0 അഭിപ്രായങ്ങള്‍