ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രമധ്യേ അനധികൃതമായി അതിർത്തി കടന്നതിന് പാകിസ്താൻ തടഞ്ഞുവെച്ച തെലങ്കാന സ്വദേശി ജയിൽ മോചിതനായി. 2017 ഏപ്രിലിൽ കാണാതായ ഹൈദരാബാദുകാരനായ ടെക്കി നാല് വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. ഐടി ജീവനക്കാരനായ പ്രശാന്തിനെ തിങ്കളാഴ്ച ജയിൽ മോചിതനാക്കിയ ശേഷം പഞ്ചാബിലെ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറി. കഴിഞ്ഞ ദിവസം അദ്ദേഹം തെലങ്കാനയിലെ മധപുരിലെ വീട്ടിലെത്തി. 2017 ഏപ്രിൽ 29-ന് പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം തെലങ്കാന പോലീസിൽ പരാതി നൽകിയിരുന്നു. പാക് തടവിലാണെന്ന് മനസ്സിലാക്കി തെലങ്കാന സർക്കാരിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയം തുടർച്ചയായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാക് അധികൃതർ പ്രശാന്തിനെ വിട്ടയച്ചത്. ആശ്ചര്യമുളവാക്കുന്നതാണ് പ്രശാന്തിന്റെ ജീവിതകഥ. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ സ്വിറ്റ്സർലൻഡിലേക്ക് പോകാൻ തീരുമാനിച്ചു പ്രശാന്ത്. മധ്യപ്രദേശ് സ്വദേശിയാണ് പെൺകുട്ടി. വിവാഹം ചെയ്ത് തരാൻ അഭ്യർത്ഥിച്ചെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തു. തുടർന്നാണ് ഏത് വിധേനയും സ്വറ്റ്സർലൻഡിലേക്ക് പോകാൻ തീരുമാനിച്ചത്. കൈയിൽ പണമില്ലായിരുന്നു. 61 ദിവസം കൊണ്ട് ഒരാൾക്ക് സ്വിറ്റ്സർലൻഡിൽ നടന്ന് എത്താമെന്ന് ഇതിനിടെ എവിടെയോ വായിച്ചു. ഇതൊന്ന് പരീക്ഷിച്ച് നോക്കാനായിരുന്നു ഇറങ്ങി തിരിച്ചതെന്ന് പ്രശാന്ത് പറയുന്നു. നാല് വർഷം മുമ്പ് ഏപ്രിൽ 11-ന് വീട്ടിൽ നിന്നിറങ്ങിയ പ്രശാന്ത് ട്രെയിനിൽ രാജസ്ഥാനിലെബിക്കാനീറിൽ എത്തി അവിടെ നിന്ന് പാക് അതിർത്തിയിലെ വേലി ചാടി. എന്നാൽ പാക് സുരക്ഷാ ഉദ്യോഗസ്ഥർ പ്രശാന്തിനെ പിടികൂടി. അനധികൃതമായി അതിർത്തികടക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി. ഈ സമയം വീട്ടിൽ നിന്ന് പ്രശാന്തിനെ കാണാതായതിൽ ഭീതിയിലായ കുടുംബം പോലീസിൽ പരാതി നൽകി. പ്രശാന്തിനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തതായി പിന്നീട് വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാർ തെലങ്കാന സർക്കാരിനേയും കേന്ദ്ര സർക്കാരിനേയും സമീപിക്കുകയായിരുന്നു. മകനെ സുരക്ഷിതമായി മോചിപ്പിച്ചതിന് ഇരുസർക്കാരുകൾക്കും അധികൃതർക്കും പ്രശാന്തിന്റെ മാതാപിതാക്കൾ നന്ദി അറിയിച്ചു. പാകിസ്താനിൽ ജയിലിലായിരുന്ന ഘട്ടത്തിൽ ഒരുപാട് പുസ്തകങ്ങൾ തനിക്ക് വായിക്കാനായെന്ന് പറഞ്ഞ പ്രശാന്ത് ജോലി കണ്ടെത്താൻ അഭിമുഖങ്ങളെ നേരിടാൻ താനിപ്പോൾ തയ്യാറാണെന്നും അറിയിച്ചു. പുതിയ ജീവിതം ആരംഭിച്ച് സ്വപ്നങ്ങൾ നേടിയെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3fLpOxT
via IFTTT
0 അഭിപ്രായങ്ങള്‍