പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് കോന്നിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് തിരുവനന്തപുരത്തും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും. അതേസമയം പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് എൻ.ഡി.എ വലിയ പത്രപരസ്യമാണ് നൽകിയത്.ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന വാചകത്തോടെയാണ് പരസ്യം. പ്രധാനമന്ത്രിയുടെയും ഇ. ശ്രീധരന്റെയും കെ. സുരേന്ദ്രന്റെയും ചിത്രങ്ങളും പരസ്യത്തിലുണ്ട്. പരാതി ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സ്ഥാനാർഥികളുടെ പേരോ വോട്ടഭ്യർഥനയോ ചിഹ്നങ്ങളോ പരസ്യത്തിലില്ല. വരും ദിവസങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ വിശ്വാസം എന്ന ഘടകം എൻ.ഡി.എ മുറുകെ പിടിക്കും എന്നതിന്റെ സൂചനയാണ് പരസ്യമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശബരിമല എന്ന പേര് പരാമർശിക്കാതെ വിശ്വാസ സംരക്ഷണം എന്ന വിഷയം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ഇന്ന് ശബരിമല കൂടെ ഉൾപ്പെടുന്ന ജില്ലയിൽ പ്രചാരണത്തിന് അദ്ദേഹം എത്തുമ്പോൾ ശബരിമല മുഖ്യ പ്രചാരണ വിഷയമായി മാറും എന്നകാര്യം ഉറപ്പാണ്. ശബരിമല വിഷയുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കെതിരെ ഉയർന്ന വിവാദ വിഷയങ്ങളിലും അദ്ദേഹം ചിലപ്പോൾ ഇന്ന് മറുപടി പറഞ്ഞേക്കും. ഉച്ചക്ക് ഒന്നരയോട് കൂടിയാണ് പ്രധാനമന്ത്രി കോന്നിയിലെത്തുക. ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ അദ്ദേഹം ഹെലികോപ്റ്റർ ഇറങ്ങും. പിന്നീട് റോഡ് മാർഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം വേദിയിലെത്തുക. ഒരു മണിക്കൂർ സമയം അദ്ദേഹം വേദിയിൽ ചിലവഴിക്കും. തുടർന്ന് രണ്ടരയോടെ നാഗർകോവിലിലേക്ക് പോകും. 30,000 പേരെ കോന്നി മണ്ഡലത്തിൽ നിന്ന് മാത്രം പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് ബി.ജെ.പി നീക്കം. Content Highlights: PM Narendra Modi to hold rally in Konni
from mathrubhumi.latestnews.rssfeed https://ift.tt/3rKClVh
via IFTTT
0 അഭിപ്രായങ്ങള്‍