ദക്ഷിണാഫ്രിക്കൻ വകഭേദ വൈറസ് രണ്ടുമാസംമുമ്പേ പിടിമുറുക്കി; കൂടുതൽ പാലക്കാട്ട്

പാലക്കാട്: കൊറോണ വൈറസിന്റെ അപകടകാരിയായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്ഥാനത്ത് രണ്ടുമാസംമുമ്പേ പിടിമുറുക്കി. ജില്ലകളിൽനിന്നുള്ള മാർച്ചിലെ ആർ.ടി.പി.സി.ആർ. പരിശോധനകളുടെ സാംപിളുകളിൽ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ വകഭേദം 4.38 ശതമാനമാണ്. 10 ജില്ലകളിലാണ് നിലവിൽ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികമുള്ളത് പാലക്കാട്ടാണ് (21.43 ശതമാനം). കാസർകോട് (9.52 ശതമാനം), വയനാട് (8.33 ശതമാനം) ജില്ലകളിലാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വ്യാപനമുള്ളത്. വൈറസിന്റെ ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലാണ്. ഇതിനു വ്യാപനശേഷി കൂടുതലാണ്. വൈറസിനു വീണ്ടും വകഭേദം വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ എന്നിവയെല്ലാം തുടർപരിശോധനയിലൂടെയും പഠനത്തിലൂടെയും മാത്രമേ കണ്ടെത്താനാകൂ. ആർ.ടി.പി.സി.ആർ. പരിശോധനാഫലങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഡോക്ടർമാർ. ദക്ഷിണാഫ്രിക്കൻ വകഭേദം എന്നാൽ അത് ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവരിൽനിന്നു പടർന്നതാകണമെന്നില്ല. വൈറസിനു നിരന്തരം ജനിതകമാറ്റം സംഭവിക്കുമ്പോൾ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിനു സമാനമായ വൈറസ് ഇവിടെയും ഉണ്ടായതാവാൻ സാധ്യതയുണ്ട്. അത്തരത്തിൽ ജനിതകമാറ്റം സംഭവിച്ചതാകും ഇപ്പോൾ കണ്ടെത്തിയ വൈറസുകളെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത പറഞ്ഞു. Content Highlights: Covid 19, Vaccine, lockdown

from mathrubhumi.latestnews.rssfeed https://ift.tt/3vqBM59
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍