ഒരു എംപിയായിരുന്നില്ലേ..ഈ ചിന്താഗതിയൊക്കെ മാറ്റണം; ജോയിസിനോട് സെന്റ് തെരേസാസ് വിദ്യാര്‍ഥികള്‍

കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയ മുൻ എം.പി ജോയ്സ് ജോർജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥികൾ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംവദിക്കുന്നതിനിടെ രാഹുൽ ഗാന്ധി വിദ്യാർഥികൾക്ക് അക്കിഡൊ പ്രതിരോധമുറ പരിശീലിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശം. ഒന്നുമില്ലെങ്കിൽ ജോയ്സ് ജോർജ് ഒരു എംപിയായിരുന്നില്ലേയെന്നും അഭിഭാഷകനല്ലേ എന്നും സെന്റ് തെരേസാസ് വിദ്യാർഥികൾ ചോദിച്ചു. പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനെ സമീപിക്കാനൊന്നും പോകുന്നില്ല ഈ ചിന്താഗതി മാറ്റിയാൽ മതിയെന്നും ഇ ടുക്കിയിൽ നിന്ന് തന്നെയുള്ള ഒരു വിദ്യാർഥി പ്രതികരിച്ചു. പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ വന്ന് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഹുൽ സംസാരിച്ചത്. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ചേർന്നതല്ല ജോയിസ് ജോർജിന്റെ പ്രതികരണം. വിദ്യാർഥിനികൾ എന്ന രീതിയിൽ തങ്ങളെ അവഹേളിക്കുന്നതാണ് പ്രസ്താവന. രാഹുൽ ഗാന്ധിയുടെ കോളേജിലെ പരിപാടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തങ്ങളോട് രാഷ്ട്രീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ രാഹുൽ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും ജോയ്സ് പറഞ്ഞിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർഥിയും മന്ത്രിയുമായ എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജോയ്സ്. തിങ്കളാഴ്ച ഇരട്ടയാറിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.

from mathrubhumi.latestnews.rssfeed https://ift.tt/2PEdQvF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍