മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചിട്ടും വിദേശവാസം വിടാതെ നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശത്താണ് എം.എൽ.എ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അദ്ദേഹം ഉടനെ നാട്ടിലെത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. എതിരാളികൾ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ഇതുവരെ വിദേശത്തുനിന്ന് തന്നെ മറുപടി നൽകുകയാണ് എം.എൽ.എ. ചെയ്തത്. നിലമ്പൂരിൽ പാർട്ടി പ്രവർത്തകരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നതായി സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എം. മോഹൻദാസ് പറഞ്ഞു. മാർച്ച് ആദ്യവാരംതന്നെ അൻവർ എം.എൽ.എ. നാട്ടിലെത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സി.പി.എം. സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ച് ജയിച്ച പി.വി. അൻവർ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോൺഗ്രസ്സിലെ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് നിലമ്പൂർ നിയമസഭാ സീറ്റ് അൻവർ പിടിച്ചെടുത്തത്. 87 മുതൽ 2011 വരെ കാൽ നൂറ്റാണ്ട് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് തുടർച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോൽവി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അൻവറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോൺഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകുക പോലുമുണ്ടായി. എന്നാൽ താൻ സിയറാ ലിയോണിൽ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാർത്ഥം എത്തിയതാണെന്നും കാണിച്ച് എം.എൽ.എ. സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം അയച്ചതോടെ വിവാദം തത്കാലം അടങ്ങി. അടുത്ത ആഴ്ചതന്നെ പി.വി. അൻവർ സ്ഥലത്തെത്തുമെന്നാണ് എം.എൽ.എയുമായി അടുത്ത് ബന്ധമുള്ളവർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NKwWzv
via IFTTT
0 അഭിപ്രായങ്ങള്‍