ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 73-ാം ചരമ വാർഷിക ദിനം സദ്ഭാവന ദിവസമായി ആചരിക്കാൻ കർഷകർ. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസമായി സമരം ചെയ്യുന്ന കർഷകർ ചരമവാർഷിക ദിനത്തിൽ നിരാഹാരമനുഷ്ഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് കർഷകർ നിരാഹാരമനുഷ്ഠിക്കുന്നത്. സമാധാനപരമായ സമരരീതിയാണ് തങ്ങളുടേതെന്ന് വീണ്ടും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയുടെ സമരമാർഗങ്ങൾ കർഷകർ അവംലബിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വരെ ഞങ്ങൾ സമാധാനപരമായിരുന്നു മുന്നോട്ട് നീങ്ങിയത്. ഇന്നും നാളെയും അപ്രകാരമായിരിക്കും. രാജ്യത്തെ ജനങ്ങളെ സമാധാനപരമായ ഈ സമരത്തിന്റെ ഭാഗമാകാൻ ഞങ്ങൾ ക്ഷണിക്കുന്നു. ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി ഡൽഹി അതിർത്തികളിൽ സമാധാനപരമായ പ്രക്ഷോഭം നടത്തിയിരുന്ന കർഷകരുടെ സമരരീതി വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായത് പ്രമുഖനേതാക്കളുൾപ്പടെ അപലപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടേത് അക്രമത്തിന്റെ മാർഗമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് കർഷകർ നിരാഹാര സത്യാഗ്രഹം നടത്തുന്നത്. റിപ്പബ്ലിക് ദിനത്തിലും തുടർന്നും ഉണ്ടായ സംഘർഷങ്ങൾ തങ്ങളുടെ പ്രക്ഷോഭത്തെ തെറ്റായി ചിത്രീകരിക്കാനുളള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണെന്നും കർഷകർ കുററപ്പെടുത്തുന്നുണ്ട്. സമാധാനപരമായി നടത്തുന്ന സമരത്തെ തകർക്കാൻ ബി.ജെ.പി. ശ്രമിക്കുന്നതായി വെള്ളിയാഴ്ച സിംഘു അതിർത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കർഷക നേതാക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി സിംഘു, ഗാസിപുർ അതിർത്തികളിൽ നടക്കുന്ന സംഭവവികാസങ്ങൾ തെളിയിക്കുന്നത് പോലീസും ബിജെപിയും ആർഎസ്എസ്സും കർഷക സമരത്തെ ഇല്ലതാക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ്. സമാനമായ സംഭവങ്ങൾ തിക്രി അതിർത്തിയിലും ഉണ്ടായിട്ടുണ്ട്. സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് ജനുവരി 30 ന് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആസൂത്രിതമായ നുണകളും അക്രമങ്ങളും പടർത്തുന്ന സർക്കാരിന്റെ രീതി അപലപനീയമാണ്, സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. Content Highlights:Farmers to fast on January 30, invite people to join them in this peaceful protest
from mathrubhumi.latestnews.rssfeed https://ift.tt/2MHIsuM
via IFTTT
0 അഭിപ്രായങ്ങള്‍