അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷ വിമർശനവുമായി ടി.ഡി.പി. അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെയുണ്ടാകുന്ന അക്രമങ്ങൾക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടാൻ ഭരണകൂടം യാതൊരു നടപടിയും കൈക്കൊളളുന്നില്ലെന്നാരോപിച്ചാണ് വിമർശം. ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ് ജഗൻമോഹൻ റെഡ്ഡിയെന്ന് നായ്ഡു കുറ്റപ്പെടുത്തി. വിശാഖപട്ടണത്തുളള രാമതീർഥം ക്ഷേത്രത്തിൽ 400 വർഷം പഴക്കമുളള രാമ വിഗ്രഹത്തിന്റെ ഒരു ഭാഗം അക്രമികൾ തകർത്ത സംഭവത്തിൽ റെഡ്ഡി സർക്കാർ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ക്രിസ്തുമത വിശ്വാസിയായതിനാൽ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് നായിഡു കുറ്റപ്പെടുത്തി. കഴിഞ്ഞ 19 മാസങ്ങൾക്കിടയിൽ ക്ഷേത്രങ്ങൾക്കെതിരേയും വിഗ്രങ്ങൾക്കെതിരേയും പൂജാരിമാർക്കെതിരെയും 127 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഭരണകൂടം തയ്യാറായിട്ടില്ല. ജഗൻ മോഹൻ റെഡ്ഡി ഒരു ക്രിസ്ത്യാനി ആയിരിക്കാം. സ്വന്തം അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവർത്തനം നടത്താം എന്നുകരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അധികാരത്തിലിരിക്കുന്ന ആളുകൾ മതപരിവർത്തനം നടത്തുകയാണെങ്കിൽ അത് വിശ്വാസനവഞ്ചനയണ്. നായിഡു പറഞ്ഞു. ഇത്തരത്തിലുളള അസഹിഷ്ണുത ഒരാളും കാണിക്കാൻ പാടുളളതല്ല. മതവികാരം വ്രണപ്പെട്ട ഹിന്ദുക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ഷേത്രത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രി സന്ദർശനം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. റെഡ്ഡി എല്ലായ്പ്പോഴും കൈവശം ബൈബിൾ കരുതുന്നുണ്ട്. അധികാരത്തിൽ കയറിയപ്പോൾ പോലും. രാമ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന് വലിയ അപമാനമാണെന്ന് അദ്ദേഹം മനസ്സിലാക്കണം. ടിഡിപി നേതാക്കൾ ക്ഷേത്ര സന്ദർശനം നടത്തുന്നത് തടഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നായിഡു ധർണ നടത്തിയിരുന്നു. ക്ഷേത്ര സന്ദർശനത്തിന് പോലീസ് അനുമതി നൽകുന്നത് വരെ നായിഡു റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. രാമവിഗ്രഹം തകർക്കപ്പെട്ട സംഭവത്തെ മറ്റുരാഷ്ട്രീയ പാർട്ടികളും അപലപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KZaXTU
via IFTTT
0 അഭിപ്രായങ്ങള്‍