കൊച്ചി: ഞാൻ എല്ലായ്പ്പോഴും സംതൃപ്താനണെന്നും ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.വി.തോമസ്. മനഃപൂർവ്വം അവഗണിക്കുന്നു, അപമാനിക്കുന്നു എന്ന കുറച്ച് വേദനകളാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേത്തിന്റെ പ്രതികരണം. താൻ പാർട്ടിയിൽ സമ്മർദം ചെലുത്തുന്നുവെന്ന വാർത്ത വിഷമിപ്പിച്ചു. എന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സൈബർ ആക്രമണം ഉണ്ടായി. ഇതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് ഞാൻ ഒരു അധികാരഭ്രാന്തനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്.മറ്റുപാർട്ടിക്കാരല്ല എന്നെ അപമാനിച്ചത്. പാർട്ടിക്കുള്ളിലെ ചില ആളുകൾ തന്നെയാണ്. പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ.വി.തോമസ് കൂട്ടിച്ചേർത്തു. എനിക്കെതിരായി ചില നേതാക്കൾ യോജിച്ചുനിന്നു. ഒരു മത്സരത്തിന് ഇനി ഞാൻ ആഗ്രഹിക്കുന്നില്ല. മനഃസമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹം. സീറ്റിന് വേണ്ടി ഇനി നേതൃത്വത്തിന് മുന്നിലും പോകില്ല. കുടുംബത്തെ ഉൾപ്പടെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു. കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് എന്നോട് പെരുമാറാമായിരുന്നു. പാർട്ടി ഓഫർ ചെയ്ത പോസ്റ്റുകളൊന്നും നൽകാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോൾ വിഷമമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/39sEeQx
via IFTTT
0 അഭിപ്രായങ്ങള്‍