വസന്തയ്ക്കും എസ്.ഐ.ക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് രാജന്റെ മക്കൾ

നെയ്യാറ്റിൻകര: ‘‘അയൽവാസി വസന്ത പറഞ്ഞിട്ടാണ് ഗ്രേഡ് എസ്.ഐ. അനിൽകുമാർ പപ്പയുടെ കൈയിലെ ലൈറ്റർ തട്ടിമാറ്റിയത്. അപ്പോഴാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്കു തീപടർന്നത്. അതുകൊണ്ട് ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം’’ -ദമ്പതിമാർ തീക്കൊളുത്തി മരിച്ച കേസിൽ മക്കളായ രാഹുലും രഞ്ജിത്തും പോലീസിനോടു പറഞ്ഞു. സംഭവത്തിൽ മൊഴിയെടുപ്പിനിടെയാണ് മക്കളുടെ ആവശ്യം. രാഹുലിനെ വീട്ടിലെത്തിയും രഞ്ജിത്തിനെ ജനറൽ ആശുപത്രിയിലെത്തിയുമാണ് ഡിവൈ.എസ്.പി. എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ‘‘വീട്ടിൽ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഒഴിപ്പിക്കാനെത്തിയ എസ്.ഐ. അനിൽകുമാർ പുറത്തേക്കു വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ സമയം പപ്പ വീട്ടിനകത്തു കയറി അമ്മയെയും കൂട്ടി പെട്രോൾ ദേഹത്തൊഴിച്ചു. ലൈറ്റർ ഉപയോഗിച്ച് കത്തിച്ചപ്പോൾ കൈയിൽ തീ പടർന്നു. എന്നാലിത് അപ്പോൾത്തന്നെ പപ്പ അണച്ചു. ഈ സമയം എസ്.ഐ. ഓടിയെത്തി ലൈറ്റർ തട്ടിയപ്പോഴാണ് വീണ്ടും തീപടർന്ന് പപ്പയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ്.ഐ. കൊല്ലാൻ ശ്രമിക്കുകയായിരുന്നു’’ -രാഹുലും രഞ്ജിത്തും ഡിവൈ.എസ്.പി. എസ്. അനിൽകുമാറിനു മൊഴിനൽകി. വസന്ത കൃത്രിമമായി ആധാരമുണ്ടാക്കിയാണ് തങ്ങൾ താമസിച്ച സ്ഥലം സ്വന്തമാക്കാൻ ശ്രമിച്ചത്. ഇവരുടെ പണസ്വാധീനത്താലും രാഷ്ട്രീയസ്വാധീനത്താലുമാണ് വ്യാജ ആധാരം ഉണ്ടാക്കിയത്. വസന്തയുടെ മകനും സഹോദരനും വീട്ടിലെത്തി ഇതിനുമുമ്പ്‌ ഭീഷണിപ്പെടുത്തിയതായും ഇരുവരും മൊഴിനൽകി.

from mathrubhumi.latestnews.rssfeed https://ift.tt/3ohycHz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍