തിരുവനന്തപുരം: വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. കർഷകരുടെ രാജ്യവ്യാപക പ്രക്ഷോഭത്തിനു കാരണമായ കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് സഭ ചേരുന്നത്. കർഷക സമരത്തിന് സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കും.വ്യാഴാഴ്ച രാവിലെ ഒമ്പതിനാണു സമ്മേളനം. ഒരു മണിക്കൂറാണ് സമ്മേളനം ഉദ്ദേശിക്കുന്നത്. കക്ഷിനേതാക്കൾ മാത്രമാണ് ചർച്ചയിൽ പങ്കെടുക്കുക. ചർച്ചയ്ക്കുശേഷം പ്രമേയം പാസാക്കും. പ്രമേയത്തിന് യു.ഡി.എഫും പിന്തുണനൽകും.നേരത്തേ 23-ന് സഭ ചേരാൻ മന്ത്രിസഭ ശുപാർശചെയ്തെങ്കിലും ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിട്ടില്ല. ഇത് ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. വീണ്ടും സർക്കാർ 31-ന് സമ്മേളനം വിളിക്കാൻ ശുപാർശചെയ്തു. അതും അംഗീകരിച്ചില്ലെങ്കിൽ കോടതിയിൽ പോകാനായിരുന്നു സർക്കാരിന്റെ തീരുമാനം. സഭ ചേരാനുള്ള അടിയന്തരസാഹചര്യം വ്യക്തമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് വിശദീകരണം നൽകി.സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനിൽകുമാറും ഗവർണറെക്കണ്ട് സാഹചര്യം വിശദീകരിച്ചു. സഭ ചേരുന്നത് എന്തിനാണെന്ന് വ്യക്തമാക്കാത്തതുകൊണ്ടാണ് ആദ്യം അനുമതി നൽകാത്തതെന്നാണ് രാജ്ഭവന്റെ വിശദീകരണം.
from mathrubhumi.latestnews.rssfeed https://ift.tt/37SkZ1Z
via IFTTT
0 അഭിപ്രായങ്ങള്‍