എയ്ഡഡ് കോളേജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് അനുമതി

തിരുവനന്തപുരം: കോളേജ് അധ്യാപകർക്ക് ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനം ഉറപ്പാക്കിയും പി.ജി. വെയ്റ്റേജ് ഒഴിവാക്കിയും സർക്കാർ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ എയ്ഡഡ് കോളേജുകളിലായി 721 അധ്യാപക തസ്തികകൾക്ക് ധനവകുപ്പ് അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായ ശേഷമേ ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടാകൂ. ദീർഘകാലമായി നിലനിന്ന തർക്കത്തിനാണ് ഇതോടെ തീരുമാനമായത്. 16 മണിക്കൂർ അടിസ്ഥാനമാക്കി കണക്കാക്കിയ ശേഷം അവസാനം വരുന്ന ഒമ്പത് മണിക്കൂറിനും നേരത്തേ തസ്തിക അനുവദിച്ചിരുന്നു. പി.ജി. കോഴ്സുകൾക്ക് ഒരു മണിക്കൂർ ഒന്നര മണിക്കൂറായും കണക്കാക്കിയിരുന്നു. ഈ രണ്ട് വ്യവസ്ഥകളും ഒഴിവാക്കാതെ പുതിയ തസ്തിക അനുവദിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ധനവകുപ്പിന്. അധ്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് പലകുറി ഇത് സംബന്ധിച്ച് ചർച്ച നടന്നെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് വഴങ്ങിയില്ല. 2013-14ൽ എയ്ഡഡ് കോളേജുകളിൽ അനുവദിച്ച കോഴ്സുകൾക്കാണ് ഇപ്പോൾ അധ്യാപക തസ്തിക അനുവദിക്കുന്നത്. ഇതോടൊപ്പം സർക്കാർ കോളേജുകളിൽ അനുവദിച്ച കോഴ്സുകൾക്ക് അധ്യാപക തസ്തിക നേരത്തേ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമേ 197 കോഴ്സുകൾ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലായി അടുത്തയിടെ അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് അഞ്ച് വർഷം കഴിഞ്ഞേ തസ്തിക അനുവദിക്കാനാകൂവെന്ന് വ്യക്തമാക്കിയാണ് കോഴ്സുകൾ നൽകിയത്. ഇപ്പോൾ അനുവദിച്ച പുതിയ തസ്തികകൾക്കായി പ്രതിവർഷം 35 കോടിയോളം രൂപയാണ് ശമ്പളയിനത്തിൽ തുടക്കത്തിൽ വേണ്ടിവരുക. 16 മണിക്കൂർ നിബന്ധനയും പിജി വെയ്റ്റേജ് ഒഴിവാക്കലുമില്ലാതെ ആയിരത്തോളം തസ്തികകളാണ് ആദ്യം കണക്കാക്കിയിരുന്നത്. മാനദണ്ഡം പുതുക്കിയതോടെയാണ് തസ്തിക 721ൽ പരിമിതപ്പെട്ടത്. Content Highlights: 721 more lecturer vacancies in Aided colleges, Job vacancy

from mathrubhumi.latestnews.rssfeed https://ift.tt/2L1yzqS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍