ന്യൂഡൽഹി: ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയിൽ 14 പേർക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. എൻ.സി.ഡി.സി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കും ബെംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ ഏഴ് പേർക്കും ഹൈദരാബാദ് സി.സി.എം.ബി.യിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പോസിറ്റീവ് ആയി. എൻഐജിബി കൊൽക്കത്ത, എൻ.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരാൾക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളിൽ പ്രത്യേകം സമ്പർക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ സഹയാത്രികർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കോവിഡിനുകാരണമായ സാർസ് കോവ്-2 വൈറസിന്റെ ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്. അതത് സംസ്ഥാനസർക്കാരുകളുടെ നേതൃത്വത്തിൽ പ്രത്യേക മുറികളിൽ ഒറ്റയ്ക്കാണ് സമ്പർക്കവിലക്കിലാക്കിയത്. സാധാരണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ ജനിതകഘടനാപരിശോധന നടന്നുവരികയാണ്. നവംബർ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനിൽനിന്നെത്തിയത്. ഇവരെ മുഴുവൻ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകൾ ജനിതകഘടനാശ്രേണി നിർണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കൺസോർഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരിൽ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്. വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളിൽനിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാൽ, ഈ ഇനം വൈറസ് കൂടുതൽ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പുതിയ വൈറസ് വകഭേദം ബ്രിട്ടനുപുറമേ ഇന്ത്യ, ഡെൻമാർക്ക്, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ,യു.എ.ഇഎന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്. ബ്രിട്ടനിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നുവരുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖയിറക്കിയിരുന്നു. ബ്രിട്ടനിൽനിന്നുള്ള വിമാനസർവീസുകൾ നിർത്തിയിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2KC3udz
via IFTTT
0 അഭിപ്രായങ്ങള്‍