സർക്കാർ പദ്ധതികളും ‘ചാറ്റിൽ’: വാട്‌സാപ്പ് മെസേജുകൾ വീണ്ടും തെളിവാകും

കൊച്ചി: എം. ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതികളും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നു സൂചന. സംസ്ഥാനസർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഈ പ്രതികളുടെ ഇടപെടലുണ്ടായെന്ന സംശയത്തിലാണ് ഇവരെ വീണ്ടും ചോദ്യംചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഒരുങ്ങുന്നത്. സർക്കാർപദ്ധതികളെക്കുറിച്ചും വാട്‌സാപ്പ് ചാറ്റുകളുണ്ടായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.സ്വപ്‌നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ വീണ്ടും ചോദ്യംചെയ്യാൻ ഇ.ഡി.ക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച അനുമതി നൽകി. മൂവരെയും ജയിലിൽ പ്രത്യേകം പ്രത്യേകമായി മൂന്നുദിവസം ചോദ്യംചെയ്യാനാണ് അനുമതി. രാവിലെ 10 മുതൽ നാലുമണിവരെ മാത്രമേ ചോദ്യംചെയ്യാവൂ.കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും വീണ്ടും ചോദ്യംചെയ്യണമെന്നുമായിരുന്നു ഇ.ഡി.യുടെ അപേക്ഷ. ചില വാട്‌സാപ്പ് സന്ദേശങ്ങൾ സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ശിവശങ്കറിൽനിന്നു പുതിയ ചില വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും ചോദ്യംചെയ്യുക.സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നും കമ്മിഷൻ കൈമാറിയിട്ടുണ്ടെന്നും മറ്റുചില ക്രമക്കേടുകൾ നടന്നെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതാണ് കെ-ഫോൺ, സ്മാർട്ട് സിറ്റി, ഇ-മൊബിലിറ്റി, ഡൗൺ ടൗൺ പദ്ധതികളുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് ഐ.ടി. സെക്രട്ടറിക്ക് ഇ.ഡി. കത്ത് നൽകിയിരിക്കുന്നത്. കെ-ഫോൺ, സ്മാർട്ട് സിറ്റി പദ്ധതികളിൽ സ്വപ്‌നയുടെ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന സംശയവുമുണ്ട്. കൊഫെപൊസ തടവുകാരിയായി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്‌ന. തൃശ്ശൂർ വിയ്യൂർ ജയിലിലാണ് സരിത്ത്. സന്ദീപ് നായർ തിരുവനന്തപുരം കൊഫെപൊസ പ്രത്യേക ജയിലിലും. ഇവരെ ചോദ്യംചെയ്തശേഷം ലഭിക്കുന്ന വിവരങ്ങളിൽനിന്ന് ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്തേക്കും. ശിവശങ്കറിന്റെ ഏഴുദിവസത്തെ ഇ.ഡി. കസ്റ്റഡി വ്യാഴാഴ്ച അവസാനിക്കും.

from mathrubhumi.latestnews.rssfeed https://ift.tt/2TNqJ5g
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍