ഹൈദരാബാദ്: 28 വയസ്സുകാരനായ ഹേമന്ത് വ്യാസ് എന്ന യുവാവിനെ ഭാര്യയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഭവത്തിൽ ഹേമന്തിന്റെ ഭാര്യ അവന്തിയുടെ മാതാപിതാക്കൾ ഉൾപ്പടെ 14 പേരെ പോലീസ് അറസ്റ്റുചെയ്തു. ചണ്ഡനഗർ സ്വദേശിയാണ് ഹേമന്ത് വ്യാസ്. അവന്തിയും പ്രദേശവാസിയാണ്. പത്തുവർഷങ്ങൾക്ക് മുമ്പാണ് ഹേമന്തിന്റെ അച്ഛൻ സി മുരളീകൃഷ്ണ കുടുംബവുമായി ചണ്ഡനഗറിൽ താമസമാക്കുന്നത്. അവന്തിയുടെ കുടുംബവുമായി ഹേമന്തിന്റെ കുടുംബത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജാതിയുടെ മതിൽ ഇരുകുടുംബങ്ങൾക്കിടയിലും ഉണ്ടായിരുന്നു. ഹേമന്ത് ബിഎസ്സിക്കും അവന്തി ഇന്റർമീഡിയറ്റിനും പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ചില അധ്യാപകർ അവന്തിയുടെ അച്ഛന് സൂചന നൽകിയിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ അടുപ്പം അതീവരഹസ്യമാക്കി വെച്ചു. അവന്തി ബിടെക്കിന് പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒരു സെൽഫോൺ വാങ്ങി നൽകി. ഹേമന്തും അവന്തിയും ഫോൺവഴി ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. അവന്തിയുടെ ഫോൺ ബിൽ 1400-1500 ആയതോടെ അച്ഛന് സംശയം തോന്നുകയും അവന്തിയെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇരുവരും തങ്ങളുടെ ബന്ധത്തിൽ ഉറച്ചുനിന്നു. പഠനം പൂർത്തിയാക്കിയ ഹേമന്തിന് ഒരു പെയിന്റ് നിർമാണ കമ്പനിയിൽ ജോലിലഭിച്ചു. പിന്നീട് കുറച്ചുവർഷങ്ങൾക്കുളളിൽ ഇന്റീരിയർ ഡിസൈനറായ ഹേമന്ത് സ്വന്തം ഓഫീസ് ആരംഭിക്കുകയും ചെയ്തു. 2018-ലാണ് അവന്തി എൻജിനീയറിങ് പൂർത്തിയാക്കുന്നത്. ഹേമന്തിന്റെ വീട്ടുകാരും ബന്ധം അറിഞ്ഞതോടെ ഇരുവരും ഉടൻ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. 2020 ജൂൺ 9ന് ഇവർ ഒളിച്ചോടി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. എന്നാൽ അവന്തിയുടെ വീട്ടുകാരിൽ നിന്ന് ഇരുവർക്കും ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ പോലീസ് സഹായം തേടി. അവന്തിയുടെ വീട്ടുകാരെ വിളിപ്പിച്ച പോലീസ് അവർക്ക് കൗൺസിലിങ് നൽകി മടക്കി അയച്ചു. ഇനി മകളുടെ ജീവിതത്തിൽ ഇടപെടില്ലെന്ന് പോലീസ് സ്റ്റേഷിനിൽ വെച്ച് കുടുംബാംഗങ്ങൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഗച്ചിബൗളിയിൽ വാടകയ്ക്ക് വീടെടുത്ത് ഹേമന്തും അവന്തിയും ജീവിതം ആരംഭിച്ചു. എന്നാൽ സെപ്റ്റംബർ 24-ന് അവന്തിയുടെ രണ്ടു അമ്മാവന്മാർ ഇവരുടെ വീട്ടിലെത്തുകയും ഇരുവരേയും വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. വഴിയിൽ വെച്ച് കാറുമാറി കയറുന്നതിനിടയിൽ ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട അവന്തി പോലീസിലെത്തി വിവരമറിയിച്ചു. എന്നാൽ 20 കിലോമീറ്റർ അകലെ നിന്ന് ഹേമന്തിന്റെ മൃതദേഹമാണ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ജാതിയുടെ പേരിൽ നടന്ന ദുരഭിമാനക്കൊലയാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.അവന്തിയുടെ രണ്ട് അമ്മാവന്മാർ, അച്ഛൻ ഡി ലക്ഷ്മി റെഡ്ഡി, അമ്മ അർച്ചന, മൂന്നുവാടകക്കൊലയാളികൾ എന്നിവരുൾപ്പടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു നിമിഷം പോലും ഞങ്ങൾ വേർപിരിഞ്ഞ് ഇരുന്നിട്ടില്ല. ഹൈദരാബാദ് പോലൊരു വലിയ നഗരത്തിൽ ജാതിയുടെ പേരിൽ എന്റെ ഭർത്താവ് കൊല്ലപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്റെ കുടുംബം ഹേമന്തിനെ കൊല്ലുകയല്ല, എന്റെ ഒരു ഭാഗം അടർത്തിമാറ്റുകയാണ് ചെയ്തത്. അവന്തി കണ്ണീരോടെ പറയുന്നു. Content Highlights:Honour Killing; Hyderabad man killed by wifes family
from mathrubhumi.latestnews.rssfeed https://ift.tt/3n7CKA1
via IFTTT
0 അഭിപ്രായങ്ങള്‍