തൃശ്ശൂർ: ഏരിയ കമ്മിറ്റി അംഗത്തിന്റെ മകൾ ഫെയ്‌സ് ബുക്കിൽ ഇട്ട വിവാഹവാർഷിക ചിത്രത്തിന് ചുവടെ മറ്റൊരു അംഗം ആദരാഞ്ജലി എഴുതി. കോടതി നിർദേശപ്രകാരം സംഭവത്തിൽ കേസെടുത്തു.ചെന്ത്രാപ്പിന്നി വൈലപ്പിള്ളി വി.കെ. ജ്യോതിപ്രകാശിന്റെപേരിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. വാടാനപ്പള്ളി ഇണ്ണാറൻ വീട്ടിൽ ഐ.കെ. വിഷ്ണുദാസിന്റെ മകളും കേരളവർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഐ.വി. വിദ്യയും, ഭർത്താവും കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ ഗവേഷകനുമായ പ്രേംശങ്കറും നൽകിയ പരാതിയിലാണ് നടപടി. ഐ.കെ. വിഷ്ണുദാസും ജ്യോതിപ്രകാശും സി.പി.എം. നാട്ടിക ഏരിയ കമ്മിറ്റി അംഗങ്ങളാണ്.വിഷ്ണുദാസ് സി.പി.എം. നിയന്ത്രണത്തിലുള്ള നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റാണ്. ഇവിടത്തെ നിയമോപദേശകനാണ് ജ്യോതിപ്രകാശ്. അനധികൃതമായി വായ്പ അനുവദിക്കുന്നതിനുൾപ്പെടെ ജ്യോതിപ്രകാശ് സമ്മർദം ചെലുത്തിയിരുന്നതായി വിഷ്ണുദാസ് പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിൽ ഏരിയ കമ്മിറ്റി ജ്യോതിപ്രകാശിനോടൊപ്പമായിരുന്നു. എന്നാൽ ഏരിയ കമ്മിറ്റിയെ അനുസരിക്കാൻ വിഷ്ണുദാസ് തയ്യാറായതുമില്ല.ബാങ്കിലെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ജ്യോതിപ്രകാശിനെതിരേ ഉയർന്നിരുന്നു. വിഷ്ണുദാസിനെതിരേ പരാതി നൽകാൻ നിർബന്ധിച്ചുകൊണ്ടായിരുന്നു ഈ ഭീഷണി. ഇത്തരം പ്രശ്‌നങ്ങളാണ് ‘ആദരാഞ്ജലി’ കമന്റിലേക്ക് നയിച്ചതെന്ന് പറയുന്നു.ഫെയ്‌സ്ബുക്കിലെ കമന്റിനെതിരേ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പാർട്ടി അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നടപടി വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ആദരാഞ്ജലി കമന്റ് കടുത്ത മാനസികവിഷമം ഉണ്ടാക്കിയെന്നും പലരോടും ഇതുസംബന്ധിച്ച് വിശദീകരിക്കേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3ini2bK
via IFTTT
0 അഭിപ്രായങ്ങള്‍