വൈദ്യുതി ബില്ലടച്ചില്ലെങ്കിലും കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷേ കനത്ത പിഴ

തൃശ്ശൂർ : കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ ബോർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും. ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ല എന്നാണ് അധികൃതർ പറയുന്നതെങ്കിലും ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബിൽ തവണകളായി അടയ്ക്കാൻ പ്രത്യേക ഓപ്ഷൻ വാങ്ങാതെ ഓൺെലെനായി ബിൽത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കൾക്കും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സർച്ചാർജ് അടയ്ക്കേണ്ടിവന്നതായി പരാതിയുണ്ട്. തന്നെയുമല്ല ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ലടയ്ക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർവരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം. കോവിഡ് പ്രതിസന്ധിമൂലം ഗുണഭോക്താക്കളിൽനിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനം. അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കിനൽകുകയും ചെയ്യും. ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ വകയിരുത്തി നൽകും. പുതിയ കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാം പുതിയ വൈദ്യുതകണക്ഷന് ഇനി ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. അപേക്ഷാഫീസും നൽകേണ്ടതില്ല. എൽ.ടി. ഗുണഭോക്താക്കൾക്ക് ജി.എസ്.ടി.യും പ്രളയസെസും അടക്കം 61 രൂപയും ഹൈടെൻഷൻ (എച്ച.ടി.) ഗുണഭോക്താക്കൾക്ക് 1118 രൂപയും എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾക്ക് 5500-ലേറെ രൂപയുമാണ് മുൻപ് അപേക്ഷാഫീസായി നൽകേണ്ടിയിരുന്നത്. ഇതോടൊപ്പം ആദ്യമായി ഓൺലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക. Content Highights: Fine up to 18% for arrears on electricity bill

from mathrubhumi.latestnews.rssfeed https://ift.tt/3gBQoXr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍