ബസ്സോടിച്ച ദീപയുടെ കൈകളില്‍ ഇന്നുമുതൽ ആംബുലൻസ്

വളയം: കോവിഡ് ഭീതിയുടെ നാളുകളിൽ ആംബുലൻസിന്റെ സാരഥിയായി ദീപ ജോസഫ് . വിലങ്ങാട് സ്വദേശിനിയായ ദീപ ഓടിക്കുന്ന ആംബുലൻസ് തിങ്കളാഴ്ചമുതൽ കടത്തനാടൻ പാതകളിലൂടെ സൈറൺമുഴക്കി കുതിക്കും. വനിതകളിൽ അധികമാരും കടന്നുവരാത്ത മേഖലയിൽ ഒരുകൈ നോക്കാൻ ആംബുലൻസ് വിട്ടുനൽകിയത് വളയം അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്മെന്റ് സെന്റാണ്. പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ബസിലെ ഡ്രൈവറായിരുന്നു ഇവർ. ദീപയുടെ ജീവിതവും വലിയ വാഹനങ്ങൾ ഓടിക്കുന്ന മികവും മാതൃഭൂമി നേരത്തെ വാർത്തയാക്കിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായിവന്ന കോവിഡും ലോക്ഡൗണും മുന്നോട്ടുള്ള ജീവിതത്തിന് കരിനിഴൽ വീഴ്ത്തി. കോളേജ് ഇല്ലാത്തതിനാൽ വരുമാനവും നിലച്ചു. ലോക്ഡൗൺ കാരണം മറ്റ് ജോലികളും നിലച്ചതോടെ നിത്യവരുമാനത്തിന് എന്ത് ജോലി കണ്ടെത്തും എന്ന ചിന്തയിലായിരുന്നു ദീപ. ഇതിനിടെ വളയത്തുള്ള സുഹൃത്താണ് പ്രണവം ട്രസ്റ്റിന്റെ ആംബുലൻസിൽ ഡ്രൈവറുടെ ജോലി ഒഴിവുണ്ടെന്ന കാര്യം പറഞ്ഞത്. തുടർന്ന് ഭാരവാഹികളുമായി ബന്ധപ്പെട്ടു. വാഹനം വിട്ടുനൽകാൻ ഈ സാംസ്കാരിക കൂട്ടായ്മയ്ക്ക് പൂർണസമ്മതവുമായിരുന്നു. പ്രണവം യൂത്ത് ഡെവലപ്പ്മെൻറ് ഭാരവാഹികളായ സി.എച്ച്. ഭാസ്കരൻ, സി. ബാബു, സജിത്ത് കൃഷ്ണകുമാർ, സച്ചിൻ എന്നിവർ ദീപയുമായി സംസാരിച്ച് തിങ്കളാഴ്ചമുതൽ ജോലി ആരംഭിക്കാൻ നിർദേശിക്കുകയും ചെയ്തു. 15 വർഷംമുമ്പാണ് വിലങ്ങാട് ഓട്ടപ്പുന്നക്കൽ ജോസഫിന്റെ മകൾ ദീപ നാല് ചക്രവാഹനത്തിന്റെ ലൈസൻസ് സ്വന്തമാക്കിയത്. 2016-ൽ പെരിന്തൽമണ്ണ ആർ.ടി.ഒ. ഓഫീസിനു കീഴിൽനിന്ന് ഹെവി ലൈസൻസ് കരസ്ഥമാക്കി. ഇവിടെനിന്ന് ഹെവിലൈസൻസ് നേടുന്ന ആദ്യവനിതകൂടിയായിരുന്നു ദീപ. കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് ഉടമകൂടിയാണ് ദീപ. ഭർത്താവ് അനിൽകുമാർ തൊട്ടിൽപ്പാലത്ത് വർക്ക്ഷോപ്പ് ജീവനക്കാരനാണ്. എൽബിൻ, എയ്ഞ്ചൽ എന്നിവർ മക്കൾ. Content Highlights: Deepa Joseph drives ambulance during the COVID period

from mathrubhumi.latestnews.rssfeed https://ift.tt/31b4OYZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍