പുണെ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഡൽഹിയെ മറികടന്ന് പുണെ. തിങ്കളാഴ്ച 1931 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 ബാധിതരുളള നഗരമായി പുണെ മാറി. 1,75,105 കേസുകളാണ് പുണെയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതർ കൂടുതലുണ്ടായിരുന്ന ഡൽഹിയിൽ ആകെ രോഗം സ്ഥിരീകരിച്ചത് 1,74,748 പേർക്കാണ്. രാജ്യത്ത് ഏററവും കൂടുതൽ പേർ ചികിത്സയിലുളളതും പുണെയിലാണ്. 52,172 പേരാണ് പുണെയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ് രൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നായ മുംബൈയിൽ 20,000 പേരും ഡൽഹിയിൽ 15,000 പേരും ചികിത്സയിലുണ്ട്. 1,18,324 പേർ പുണെയിൽ രോഗമുക്തി നേടിയപ്പോൾ 4,069 പേർ മരണത്തിന് കീഴടങ്ങി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുളള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ആഴ്ചതോറും സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊളളാൻ ഉദ്ധവ് താക്കറെ അധികൃതരോട് നിർദേശിച്ചു. പരിശോധനകൾ വർധിച്ചതാണ് രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാകാൻ കാരണമെന്ന് ജില്ലാഭരണകൂടം പറയുന്നു. പുണെ മുനിസിപ്പൽ കോർപറേഷൻ, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപറേഷൻ,പുണെയിലെ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. കൂടുതൽ പരിശോധന നടത്തുന്നതിലൂടെ കൂടുതൽ രോഗബാധിതരെ തിരിച്ചറിയാനും ഇവരെ വേഗത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കാനും ചികിത്സിക്കാനും സാധിക്കും. ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവു പറഞ്ഞു. രോഗികളുടെ എണ്ണം വർധിച്ചത് ആരോഗ്യമേഖലയിലെ സൗകര്യങ്ങൾക്കും വെല്ലുവിളിയായിട്ടുണ്ട്. അതിനാൽ മിതമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരേയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരേയും ആശുപത്രികൾക്ക് പകരം വീടുകളിൽ തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം. ഗുരുതരമായ രോഗാവസ്ഥയിലുളളവർക്ക് കിടക്ക ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. പുണെയിൽ സംസ്ഥാന സർക്കാർ രണ്ട് കോവിഡ് സെന്ററുകൾ സമീപകാലത്തായി ആരംഭിച്ചിരുന്നു. 1600 ഗുരുതരവാസ്ഥയിലുളള രോഗികൾക്ക് ചികിത്സ സൗകര്യമുളള ഇവിടെ 400 ഐസിയു കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് 19 മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് വേണ്ടിയാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ 2.4 ശതമാനമാണ് മരണനിരക്ക്. പ്ലാസ്മ തെറാപ്പിയും ഇവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/34QZPQP
via IFTTT
0 അഭിപ്രായങ്ങള്‍