വിദേശ കൺസൾട്ടൻസികളെ അന്ന് സി.പി.എം. എതിർത്തത് രാജിയിലൂടെ

തിരുവനന്തപുരം: പദ്ധതിനിർവഹണത്തിൽ ലോകബാങ്ക്, ഏഷ്യൻ െഡവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുടെ വിദേശ കൺസൾട്ടിങ് ഏജൻസികളുടെ സഹായം തേടുന്നതിനെ ഒരുകാലത്ത് ശക്തമായി എതിർത്ത പാർട്ടിയാണ് സി.പി.എം. ഇതിന്റെപേരിൽ പ്ലാനിങ് കമ്മിഷന്റെ പത്താം പഞ്ചവത്സരപദ്ധതിയുടെ കൺസൾട്ടേറ്റീവ് ഗ്രൂപ്പിൽനിന്ന് രാജിവെച്ച ഇടതുപക്ഷ അംഗങ്ങളിൽ മന്ത്രി ടി.എം. തോമസ് ഐസക്കും ഉണ്ടായിരുന്നു. 2013 ജൂണിൽ പ്ലാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ മൊണ്ടെക് സിങ് അലുവാലിയ വിളിച്ച യോഗത്തിലായിരുന്നു ഇടതുപക്ഷ അംഗങ്ങളുടെ രാജിപ്രഖ്യാപനം. ലോകബാങ്ക്, എ.ഡി.ബി. എന്നിവയുടെ പ്രതിനിധികൾക്ക് പദ്ധതിനിർവഹണസമിതികളിൽ പങ്കാളിത്തം നൽകരുതെന്നായിരുന്നു ആവശ്യം. പ്രഭാത് പട്‌നായിക്ക്‌, ഉത്സ പട്‌നായിക്ക്‌, ജയതി ഘോഷ്, തോമസ് ഐസക് എന്നിവരായിരുന്നു പഞ്ചവത്സരപദ്ധതിയുടെ വിവിധ കൺസൾട്ടൻസി ഗ്രൂപ്പിൽനിന്ന് രാജിവെച്ചത്. ഇതിനുപിന്നാലെ ഇടതുനിലപാട് വ്യക്തമാക്കി ഒരു കത്ത് പ്രസിദ്ധീകരിച്ചു. പ്ലാനിങ് കമ്മിഷന്റെ വിവിധ കൺസൾട്ടേറ്റീവ് ഗ്രൂപ്പുകളിൽ എ.ഡി.ബി.യുടെയും ലോകബാങ്കിന്റെയും മറ്റ് വിദേശ കൺസൾട്ടൻസി ഏജൻസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള അലുവാലിയയുടെ നിലപാട് ചോദ്യംചെയ്തുകൊണ്ടായിരുന്നു അത്. ഇത്തരം ഏജൻസികളുടെ ഉപദേശം ‘ദുരന്തപരിണതി’യുണ്ടാക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ലോകബാങ്കിന്റേതടക്കം വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ സി.പി.എം. നേരത്തേയുള്ള നിലപാട് മാറ്റിയിട്ടുണ്ട്. നിയന്ത്രണങ്ങളും കെട്ടുപാടുകളുമില്ലാത്ത വിദേശഫണ്ട് വാങ്ങാമെന്നതാണ് ഇപ്പോഴത്തെ നിലപാട്. പക്ഷേ, പദ്ധതിനിർവഹണത്തിന് വിദേശകൺസൾട്ടൻസികളെ നിയോഗിക്കുന്നതിൽ പാർട്ടിനിലപാട് വ്യക്തമാക്കിയിട്ടില്ല. മുമ്പ് രാജിവെച്ച തോമസ് ഐസക് മന്ത്രിയായിരിക്കെയാണ് വിദേശ ഏജൻസിക്ക് ടെൻഡർപോലുമില്ലാതെ കൺസൾട്ടൻസി നൽകുന്നതും സെക്രട്ടേറിയറ്റിൽ അവർക്ക് ഓഫീസും സർക്കാർശമ്പളവും അനുവദിക്കുന്നതെന്ന് ആരോപണമുയരുന്നതും.

from mathrubhumi.latestnews.rssfeed https://ift.tt/3iooNew
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍