തിരുവനന്തപുരം: ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കറങ്ങിനടന്ന് കോവിഡ് വന്നാൽ ചികിത്സച്ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്ന് പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സംഭവം വിവാദമായതോടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ടു. പോലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ഇത്തരം ഉത്തരവുകളിറക്കരുതെന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിർന്ന ഉദ്യോഗസ്ഥർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടിയിൽനിന്ന് അവധിയിൽ പോകുമ്പോഴോ ഡ്യൂട്ടി വിശ്രമത്തിനായി പോകുമ്പോഴോ ക്വാറന്റീനിലാവുകയാണെങ്കിൽ ചെലവ് ഉദ്യോഗസ്ഥർതന്നെ വഹിക്കുന്നതിനൊപ്പം വകുപ്പുതല നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നുമായിരുന്നു വിവിധ ജില്ലകളിൽ ലഭിച്ച നിർദേശം. ചിലയിടങ്ങളിൽ ഉത്തരവായും മറ്റുചിലയിടങ്ങളിൽ നിർദേശങ്ങളായുമാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിവസങ്ങളിലും വിശ്രമദിനങ്ങളിലും പോലീസുകാർ ബന്ധുക്കളെയും സുഹൃത്തുകളെയും കാണാൻ അനാവശ്യ യാത്രകൾ നടത്തുന്നെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ഉത്തരവുകളിൽ പറഞ്ഞത്. വീട്ടുസാധനങ്ങൾ വാങ്ങാൻപോലും പുറത്തുപോകാതെ, മൊത്തവ്യാപാരികളുമായി ബന്ധപ്പെട്ട് ഹോം ഡെലിവറിക്കുള്ള സാധ്യത തേടണമെന്നും ചില ജില്ലകളിൽ നൽകിയ ഉത്തരവിലുണ്ട്. ക്വാറന്റീനിലാകേണ്ട സാഹചര്യം വന്നാൽ അത് ഉദ്യോഗസ്ഥരുടെ അശ്രദ്ധകൊണ്ടു മാത്രമാണെന്ന് വിലയിരുത്തും. ഇത്തരം സാഹചര്യത്തിൽ പോലീസുദ്യോഗസ്ഥർക്ക് പ്രത്യേക ലീവ് അനുവദിക്കില്ല. പകരം ഏൺഡ് ലീവ് എടുക്കണം. പലയിടത്തും പോലീസുകാർക്ക് രോഗംബാധിക്കുന്ന സാഹചര്യത്തിൽ ഇല്ലാത്തകാരണം പറഞ്ഞ് ചികിത്സച്ചെലവ് പോലീസുകാരുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രമാണിതെന്നാണ് പരാതി ഉയർന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/30MxpDN
via IFTTT
0 അഭിപ്രായങ്ങള്‍