മോസ്കോ:തടസ്സങ്ങൾ നീങ്ങി, 20 വർഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്ലാദിമിർ പുതിന് 2036 വരെ ഭരണത്തിൽ തുടരാമെന്ന് ജനവിധി. പുതിന് അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യൻ വോട്ടർമാർ അംഗീകാരം നൽകി. 67 വയസ്സുള്ള പുതിൻ 20 വർഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവർഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. 55 ശതമാനം വോട്ടുകൾ എണ്ണി തീർത്തപ്പോൾ 77 ശതമാനം ആളുകൾ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും പ്രചാരണത്തിലെ പാളിച്ചകളും പുതിന് വിജയം എളുപ്പമാക്കി. ജനുവരിയിലാണ് ഭരണഘടനാമാറ്റത്തിനുള്ള വോട്ടെടുപ്പ് നിർദേശിച്ചത്. ഏപ്രിൽ 22-നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ, വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റുകയായിരുന്നു. നിർദിഷ്ട ഭരണഘടനാമാറ്റങ്ങൾ പാർലമെന്റിന്റെ ഇരുസഭകളും കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. പുതിൻ ഒപ്പുവെക്കുകയുംചെയ്തു. ജനങ്ങളുടെ അംഗീകാരത്തിനായി വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ലെങ്കിലും ജനം തീരുമാനിക്കട്ടേയെന്ന് പുതിൻ തന്നെയാണ് നിർദേശിച്ചത്. Content Highlights:Russian Voters Back Reforms Allowing Putin to Stay Until 2036
from mathrubhumi.latestnews.rssfeed https://ift.tt/2YQGxYf
via IFTTT
0 അഭിപ്രായങ്ങള്‍